മലയാളത്തിന്റെ നടനവിസ്മയം മമ്മൂട്ടിക്ക് ഇന്ന് 75-ാം പിറന്നാൾ

മലയാളത്തിന്റെ നടനവിസ്മയം മമ്മൂട്ടിക്ക് ഇന്ന് 75-ാം പിറന്നാൾ. അഭിനയജീവിതത്തിൽ അമ്പതാണ്ടുകൾ പിന്നിടുമ്പോഴും നിരന്തരം നവീകരിച്ചുകൊണ്ടിരിക്കുന്നു മമ്മൂക്ക. മികച്ച നടനുള്ള നാലാമത്തെ ദേശീയ പുരസ്‌കാരത്തിന്റെ നിറവിലാണ് മമ്മൂട്ടിയുടെ ഈ ജന്മദിനം. മമ്മൂക്കയ്ക്ക് ജന്മദിനാശംസകൾ. നോട്ടം കൊണ്ടും വാക്കു കൊണ്ടും ഒരനക്കം കൊണ്ടും അരനൂറ്റാണ്ടായി മലയാളി മനസ്സുകളിൽ ഒടുങ്ങാത്ത ആവേശമായി പടർന്നുപന്തലിച്ചു നിൽക്കുന്ന അഭിനയത്തിന്റെ മഹാവൃക്ഷത്തിന്റെ പേരാണ് മമ്മൂട്ടി.

ഇന്ത്യൻ സിനിമയെ വിസ്മയിപ്പിച്ചുകൊണ്ട് കാലത്തെ അതിജീവിക്കുന്ന കഥാപാത്രങ്ങൾ മമ്മൂട്ടിയിലൂടെ പിറവിയെടുത്തുകൊണ്ടേയിരുന്നു. വെറുമൊരു നടനല്ല, മറിച്ച് മനുഷ്യാവസ്ഥകളുടെ പര്യവേഷണങ്ങളാണ് മമ്മൂട്ടിയുടെ കഥാപാത്രങ്ങൾ. 1971ൽ അനുഭവങ്ങൾ പാളിച്ചകളിലും 1973ൽ കാലചക്രത്തിലും അപ്രധാനമായ വേഷങ്ങൾ ചെയ്ത് സിനിമയിൽ അരങ്ങേറ്റം കുറിച്ച മമ്മൂട്ടിയുടെ പേര് ആദ്യമായി രേഖപ്പെടുത്തിയത് 1980-ൽ ആസാദ് സംവിധാനം ചെയ്ത വിൽക്കാനുണ്ട് സ്വപ്നങ്ങളിലായിരുന്നു.

വിധേയനിലെ ഭാസ്‌കരപട്ടേലരും ഒരു വടക്കൻ വീരഗാഥയിലെ ചന്തുവും മൃഗയയിലെ വാറുണ്ണിയും സൂര്യമാനസത്തിലെ പുട്ടുറുമീസും പൊന്തൻമാടയിലെ മാടയും വാത്സല്യത്തിലെ രാഘവനുമൊക്കെയായി എത്രയെത്ര വേഷങ്ങൾ. ഒടുങ്ങാത്ത അഭിനിവേശത്തോടെ നിരന്തരം നവീകരിച്ചുകൊണ്ടിരിക്കുന്ന ഒരു അഭിനയ വിദ്യാർത്ഥിയാണ് ഇന്നും മമ്മൂട്ടി

നിതീഷ് സഹദേവ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ കാരക്കുടിയിലെ സെറ്റിലാണ് ഇത്തവണ മമ്മൂട്ടിയുടെ ജന്മദിനാഘോഷം. ഗ്യാങ്സ്റ്റർ കോമഡി വിഭാഗത്തിൽ വരുന്ന ചിത്രം ബോക്സ് ഓഫിസിൽ പ്രകമ്പനം സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷ. മമ്മൂട്ടിയുടെ കരിയറിലെ വഴിത്തിരിവായ മേള എന്ന സിനിമയുടെ പേര് തന്നെയാണ് പുതിയ ചിത്രത്തിനും നൽകിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *