
വേങ്ങര : കണ്ണമംഗലം പൂച്ചോലമാട് സ്വദേശിയടക്കം ആറുപേർ കേരളത്തിലേക്ക് കടത്താനുള്ള 68 കിലോഗ്രാം കഞ്ചാവുമായി സേലത്ത് അറസ്റ്റിൽ. ഒഡിഷയിൽനിന്ന് സേലംവഴി ആഡംബരക്കാറിൽ കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച കഞ്ചാവാണ് പിടികൂടിയത്. സംഭവത്തിൽ മലപ്പുറം സ്വദേശികളായ കണ്ണമംഗലം പൂച്ചോലമാട് സ്വദേശി അൻവർ റിഷാദ് (30), അൻവർ സാദിക് (30), ജുനൈദ് (35), സാബിർ (30), മുഹമ്മദ് ഫാസിൽ (36), ജിലാൽ (21) എന്നിവരെ അറസ്റ്റ് ചെയ്തു.
സേലം സിറ്റി പൊലീസ് കമ്മീഷണർ ജോഷി നിർമൽ കുമാറിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് സിറ്റി പൊലീസ് ജില്ലയിൽ പരിശോധനക്ക് നിർദ്ദേശംനൽകിയിരുന്നു. അച്ചൻ കുട്ടപ്പട്ടി ചെക്പോസ്റ്റിൽ വാഹന പരിശോധന നടത്തുന്നതിനിടെ കാർ തടഞ്ഞെങ്കിലും നിർത്താതെ പോയി.
പൊലീസ് സംഘം കൺട്രോൾ റൂമിൽ അറിയിക്കുകയും കാറിനെ പിന്തുടരുകയും ചെയ്തു. അയോധ്യാപട്ടണത്ത് എത്തിയപ്പോൾ കാറിലുണ്ടായിരുന്നവർ ഒരു വലിയബാഗ് പുറത്തേക്കെറിഞ്ഞ് രക്ഷപ്പെട്ടു. ബാഗ് കിടക്കുന്നതുകണ്ട് നാട്ടുകാർ കാരിപട്ടി പൊലീസിനെ അറിയിച്ചു. ബാഗ് പരിശോധിച്ചപ്പോഴാണ് 50 കിലോ കഞ്ചാവ് കണ്ടെത്തിയത്.
കാറിനെപിന്തുടരുന്നതിനിടെഎ.എൻ. മംഗലംഭാഗത്തെ റോഡിൽ നിന്ന് കുറച്ചു കഞ്ചാവ് കണ്ടെത്തി. പരിശോധന പിന്നീട് തൊട്ടടുത്ത വനമേഖലയിൽ കാറും ഉപേക്ഷിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.കാറിൽനിന്ന് മൊബൈൽ ഫോണും 16 കിലോഗ്രാം കഞ്ചാവും കിട്ടി. പ്രദേശത്ത് പൊലീസ് പരിശോധന നടത്തുന്നതിനിടെ രണ്ടുപേർ കാർ അന്വേഷിച്ചുവന്നു. അവരെ ചോദ്യം ചെയ്തതിൽനിന്ന് രണ്ടു പേരെ സേലം ന്യൂ ബസ്‍സ്റ്റാൻഡ് ഭാഗത്തുനിന്നും രണ്ടുപേരെ ഈറോഡ് വിജയമംഗലം ചെക്പോസ്റ്റിന് സമീപത്തുനിന്നും അറസ്റ്റ് ചെയ്യുകയാ യിരുന്നെന്ന് പൊലീസ് പറഞ്ഞു. കഞ്ചാവു കടത്താൻ ഉപയോഗിച്ച ആഡംബര കാർ പിടിച്ചെടുത്തു.
