ആം ആദ്മി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്‌രിവാളിനെ സന്ദര്‍ശിക്കാനെത്തിയ മദ്രസാ ജീവനക്കാരനില്‍ നിന്നും സുരക്ഷാ ജീവനക്കാര്‍ വെടിയുണ്ട പിടിച്ചെടുത്തു. മദ്രസയിലെ വേതനം വര്‍ദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെ സന്ദര്‍ശിക്കാനെത്തിയ സംഘത്തിലെ അംഗമായ ഇമ്രാനാണ് പിടിയിലായത്. ഒരാഴ്‌ചയ്‌ക്കിടെ ഇത് രണ്ടാം തവണയാണ് കേജ്‌രിവാളിന്റെ സുരക്ഷാ സംവിധാനത്തില്‍ വന്‍ വീഴ്‌ചയുണ്ടാകുന്നത്. കഴിഞ്ഞ ദിവസം കേജ്‌രിവാളിനെതിരെ മുളക് പൊടി ആക്രമണം നടത്തിയയാളെ പൊലീസ് പിടികൂടിയിരുന്നു.അതേസമയം, പള്ളിയിലെ കാണിക്കവഞ്ചിയില്‍ നിന്നുമാണ് തനിക്ക് വെടിയുണ്ട ലഭിച്ചതെന്നാണ് ഇമ്രാന്‍ പൊലീസിന് മൊഴി നല്‍കിയത്. കൗതുകം തോന്നി പേഴ്‌സില്‍ സൂക്ഷിച്ചതാണ്. യമുന നദിയില്‍ എറിഞ്ഞ് കളയണമെന്ന് വിചാരിച്ചിരുന്നുവെങ്കിലും പിന്നീട് ഇക്കാര്യം മറന്നു പോയെന്നും ഇയാള്‍ പൊലീസിനോട് വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണം നടത്തേണ്ടതുണ്ടെന്നാണ് പൊലീസ് വിശദീകരണം.

Leave a Reply

Your email address will not be published. Required fields are marked *