ശബരിമലയിലെ പൊലീസ് നടപടികളിൽ സർക്കാരിന് ഹൈക്കോടതിയിൽ നിന്ന് കനത്ത തിരിച്ചടി

കൊച്ചി: ശബരിമലയിലെ  പൊലീസ് നടപടികളിൽ സംസ്ഥാന സർക്കാരിന് കനത്ത തിരിച്ചടി. ഏകപക്ഷീയമായ പൊലീസിന്‍റെ എല്ലാ വിലക്കുകളും റദ്ദാക്കിയ കോടതി സ്ഥിതിഗതികൾ നിരീക്ഷിക്കുന്നതിനായി മൂന്നംഗ ഉന്നതതല സമിതിയേയും ചുമതലപ്പെടുത്തി. സന്നിധാനത്ത് നിരോധനാജ്ഞ നിലനിൽക്കുമെന്നും ഇവിടെ പ്രതിഷേധങ്ങൾ പാടില്ലെന്നും വ്യക്തമാക്കിയ കോടതി യുവതികൾക്ക് ദർശനം സാധ്യമാക്കാൻ ഏർപ്പെടുത്തിയ സംവിധാനങ്ങൾ അറിയിക്കാനും സർക്കാരിനോട് നിർദേശിച്ചു. ശബരിമലയിലെ നിലവിലെ സംഭവവികാസങ്ങളില്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തിയ ഹൈക്കോടതി സ്ഥിതിഗതികൾ വിലയിരുത്തി കൃത്യമായി കോടതിയെ അറിയിക്കുന്നതിനാണ് മൂന്നംഗ ഉന്നതതല സമിതിയെ ചുമതലപ്പെടുത്തിയത്. തിരുവിതാംകൂർ , കൊച്ചി ദേവസ്വം ബോർഡ് ഓംബുഡ്സ്മാനായ ജസ്റ്റീസ് പി.ആർ രാമൻ, ശബരിമല ഉന്നതാധികാര സമിതി അധ്യക്ഷനായ ജസ്റ്റിസ് സിരിജഗൻ, ഡിജിപി ഹേമചന്ദ്രൻ എന്നിവരാണ് സമിതി അംഗങ്ങൾ.

ഈ മണ്ഡലകാലം മുഴുവൻ ഇവർ സ്ഥിതിഗതികൾ വിലയിരുത്തി ആവശ്യമായ ശുപാർശകൾ നിർദേശിക്കും. എന്നാൽ സന്നിധാനത്തും പരിസരങ്ങളിലും ഏർപ്പെടുത്തിയ നിരോധനാ‍ജ്ഞ നിലനിൽക്കുമെന്ന് ദേവസ്വം ബെഞ്ച് അറിയിച്ചു. ഏകപക്ഷീയമായ പൊലീസിന്‍റെ എല്ലാ വിലക്കുകളും റദ്ദാക്കിയ കോടതി സന്നിധാനത്ത്  നാമജപം പാടില്ലെന്ന ഉത്തരവും തടഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *