മലയാളത്തിലെ ചിരിപ്പടങ്ങളില്‍ എപ്പോഴും ഓര്‍ത്തു വയ്ക്കുന്ന ഒരു പേരാണ് റാംജി റാവു സ്പീക്കിംഗ്. ഇപ്പോഴും അതിലെ ഓരോ രംഗങ്ങളും ചിരിയുണര്‍ത്തുന്നതാണ്. ബാലകൃഷ്ണനും ഗോപാലകൃഷ്ണനും മാന്നാര്‍ മത്തായിയും എല്ലാം തകര്‍ത്തഭിനയിച്ച ചിത്രം. ചിത്രത്തിലെ മറ്റൊരു കഥാപാത്രമായിരുന്നു ടൈറ്റില്‍ കഥാപാത്രമായി എത്തിയ റാംജി റാവു. വിജയരാഘവനായിരുന്നു റാംജി റാവുവായി പകര്‍ന്നാട്ടം നടത്തിയത്. തന്റെ ജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രമായിരുന്നു റാംജി റാവുവെന്നാണ് വിജയരാഘവന്‍ പറയുന്നത്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് 30 വര്‍ഷങ്ങള്‍ക്ക് ശേഷം റാംജിറാവു സ്പീക്കിംഗിലെ അനുഭവങ്ങള്‍ വിജയരാഘവന്‍ പങ്കുവച്ചത്.

താന്‍ സിനിമയില്‍ ഇട്ടിരുന്ന ഷര്‍ട്ട് സിനിമയുടെ സംവിധായകരില്‍ ഒരാളായ ലാലിന്റേതും റാംജിറാവു ധരിച്ച കീറലുകളുള്ള ജീന്‍സ് ക്യാമറാമാന്‍ വേണുവിന്റേതുമായിരുന്നു എന്നാണ് താരം പറഞ്ഞത്.

‘ജെല്ലൊന്നുമില്ലാത്ത കാലമായതിനാല്‍ മുട്ടയുടെ വെള്ള മുടിയില്‍ തേച്ചാണ് മുടി പിറകോട്ട് ചീകിവച്ചത്. മുഖത്തിന് വലുപ്പം കൂട്ടാനായി മുന്‍വശത്തെ മുടി ഷേവ് ചെയ്ത് നെറ്റി വലുതാക്കി. മീശയും കൃതാവും താഴോട്ടിറക്കാന്‍ മേക്കപ്പ്മാനോട് ആവശ്യപ്പെട്ടു. മിലിട്ടറി യൂണിഫോമിന് സമാനമായ ഷര്‍ട്ടും പാന്റുമായിരുന്നു കഥാപാത്രത്തിനായി കരുതിയിരുന്നത്.

രൂപത്തോട് ചേരുന്നൊരു വസ്ത്രം നോക്കിയപ്പോഴാണ് അന്ന് സംവിധായകന്‍ ലാല്‍ ധരിച്ച ഷര്‍ട്ട് കണ്ണിലുടക്കിയത്. ലാലില്‍ നിന്ന് അത് ഊരി വാങ്ങി. വലിയ ഇറക്കമുള്ള രണ്ട് പോക്കറ്റുകളെല്ലാമുള്ള ഷര്‍ട്ട് ആയിരുന്നു അത്. റാംജിറാവു ധരിച്ച കാറലുകളുള്ള ജീന്‍സ് ക്യാമറാമാന്‍ വേണുവിന്റേതാണ്. സ്റ്റുഡിയോയ്ക്ക് തൊട്ടടുത്തുള്ള വര്‍ക്ക്‌ഷോപ്പില്‍ നിന്ന് ചെയിന്‍ വാങ്ങി അരയില്‍ കെട്ടി’, വിജയരാഘവന്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *