ജയ്പൂര്‍: സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട യുവാവിനെ വിളിച്ച് വരുത്തി കൊലപ്പെടുത്തിയ യുവതിയടക്കമുള്ള സംഘം പിടിയില്‍. രാജസ്ഥാനിലെ ബിക്കാനീറിലാണ് സംഭവം. ദുശ്യന്ത് ശര്‍മ (29) എന്നയാളാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രിയ സെത് (27), ദിന്‍ഷന്‍ കംറ (25), ലക്ഷ് വാലിയ (26) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. വെട്ടിനുറുക്കിയ മൃതദേഹം ഡല്‍ഹിയില്‍ ഒരു സ്യൂട്ട്‌കേസിലാണ് കണ്ടെത്തിയത്.
ശര്‍മയുമായി സൗഹൃദത്തിലായ പ്രിയ സെത് മേയ് രണ്ടിന് ഇയാളെ തന്റെ ഫ്‌ലാറ്റിലേക്ക് ക്ഷണിക്കുകയായിരുന്നു. ഇവിടെയെത്തിയ ഇയാളില്‍ നിന്നും 10 ലക്ഷം രൂപ പ്രതികള്‍ ആവശ്യപ്പെട്ടു. ഈ ആവശ്യം നിരസിച്ചപ്പോള്‍ ബലാത്സംഗത്തിന് കേസ് നല്‍കുമെന്ന് യുവതി ശര്‍മ്മയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. പിന്നീട് ശര്‍മയുടെ എ.ടി.എം. കാര്‍ഡ് പിടിച്ചെടുത്ത സംഘം 10 ലക്ഷം രൂപ മോചനദ്രവ്യമായി ആവശ്യപ്പെട്ട് ഇയാളുടെ പിതാവിനെ ഫോണില്‍ ബന്ധപ്പെട്ടു. ഭയന്ന ശര്‍മ്മയുടെ പിതാവ് മൂന്ന് ലക്ഷം രൂപ മകന്റെ ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിച്ചു. പിന്നീട് മൂന്ന് പ്രതികള്‍ ചേര്‍ന്ന് ശര്‍മയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയും മൃതശരീരം വെട്ടിനുറുക്കുകയുമായിരുന്നു. ഇതിനിടെ ശര്‍മ്മയുടെ എ.ടി.എം കാര്‍ഡുപയോഗിച്ച് 20,000 രൂപ പിന്‍വലിക്കുകയും ചെയ്തിരുന്നു.
ശര്‍മ്മയുടെ പിതാവ് പണം നല്‍കാന്‍ തയ്യാറായിരിക്കെ എന്തിന് ഇവര്‍ പെട്ടെന്ന് കൊല നടത്തിയെന്നത് വ്യക്തമല്ല. ജയ്പൂരില്‍ നിന്നും 270 കിലോമീറ്റര്‍ അകലെ ഡല്‍ഹിയില്‍ ഇവര്‍ മൃതദേഹവുമായി എത്തിയത് എന്തിനെന്നും വ്യക്തമല്ല. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.
