സംസ്ഥാനത്ത് ഭൂമിയുടെ ന്യായവില വര്‍ധന സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി. പുതിയ വില ഇന്ന് മുതല്‍ നിലവില്‍ വരും. നിലവിലുള്ളതിനേക്കാള്‍ 10% മാണ് ന്യായവില വര്‍ദ്ധിക്കുക. ഇത് വഴി 400 കോടിയുടെ അധികവരുമാനമാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.

ന്യായവില വില വര്‍ധിപ്പിക്കാന്‍ കഴിഞ്ഞ ബജറ്റില്‍ നിര്‍ദ്ദേശമുണ്ടായിരുന്നു. ലോക്‌സഭ തെരഞ്ഞടുപ്പിന്റെ പശ്ചാത്തലത്തിലാണ് നിര്‍ദ്ദേശം നടപ്പാക്കാന്‍ വൈകിയത്. വില വര്‍ധനവ് നിലവില്‍ വന്നാല്‍ രജിസ്‌ട്രേഷന്‍ ഫീസ്, സ്റ്റാമ്പ് ഡ്യൂട്ടി എന്നിവ കൂടും. ഇതോടെ ഭൂമിയിടപാടുകള്‍ക്ക് ചെലവേറും. നിലവില്‍ 5 ലക്ഷം രൂപ വിലയുള്ള ഭൂമിയുടെ രജിസ്‌ട്രേഷന്‍ ഫീസ്, സ്റ്റാമ്പ് ഡ്യൂട്ടി എന്നിവ 50000ല്‍ നിന്ന് 55000 രൂപയാകും. കുടുംബാംഗങ്ങള്‍ തമ്മിലുള്ള ഭൂമിയിടപാടുകളില്‍ ന്യായവില 6.5 ലക്ഷം രൂപ വരെയാണെങ്കില്‍ മുദ്രപത്ര നിരക്ക് 1000 രൂപയാണ്. തുടര്‍ന്നുള്ള ഓരോ ലക്ഷത്തിനും 150 രൂപ അധികം നല്‍കണം. കുടുംബാംഗങ്ങള്‍ തമ്മില്‍ തയ്യാറാക്കുന്ന മുക്ത്യാറുകളുടെ മുദ്ര വില 300 ല്‍ നിന്ന് 600 ആകാനും പുതിയ ഉത്തരവ് വഴിവക്കും.

Leave a Reply

Your email address will not be published. Required fields are marked *