ബാംഗ്ലൂര്‍: യാത്രക്കാരെ പെരുവഴിയിലാക്കുന്ന കല്ലടയുടെ നടപടി തുടര്‍ക്കഥയാകുന്നു. യാത്രക്കാരെ മര്‍ദ്ദിച്ചതിന്റെ പേരില്‍ അടുത്തിടെ ഏറെ വിമര്‍ശനമേറ്റു വാങ്ങിയ കല്ലട ട്രാവല്‍സ് വീണ്ടും വിവാദത്തിലായിരിക്കുകയാണ്. രാത്രി ഭക്ഷണം കഴിക്കാനായി നിര്‍ത്തിയ സ്ഥലത്തു നിന്നും മലയാളി പെണ്‍കുട്ടിയെ ബസില്‍ കയറ്റിയില്ലെന്നാണ് പരാതി. ബസിനു പിന്നാലെ ഏറെ ദൂരം ഓടിയെങ്കിലും വണ്ടി നിര്‍ത്താന്‍ കൂട്ടാക്കിയില്ലെന്നും ആരോപണമുണ്ട്.

തിരുവനന്തപുരത്തു നിന്നും ബാംഗ്ലൂരിലേക്ക് യാത്ര ചെയ്തപ്പോഴാണ് 23-കാരിയായ മലയാളി പെണ്‍കുട്ടിക്ക് ദുരനുഭവമുണ്ടായത്. കഴക്കൂട്ടത്തു നിന്നും വൈകിട്ട് 6.45-നാണ് യാത്ര ആരംഭിച്ചത്. 10.30-ന് തിരുനെല്‍വേലിയിലെത്തിയപ്പോള്‍ ഭക്ഷണം കഴിക്കാനായി വണ്ടി നിര്‍ത്തിയിരുന്നു. എന്നാല്‍ പെണ്‍കുട്ടി ഭക്ഷണം കഴിച്ച് പൂര്‍ത്തിയാകുന്നതിനു മുന്‍പു തന്നെ മുന്നറിയിപ്പുപോലുമില്ലാതെ ബസ് യാത്രയാരംഭിക്കുകയായിരുന്നു.

ഒരു കാര്‍ ബസ് തടഞ്ഞു നിര്‍ത്തിയാണ് തനിക്ക് യാത്ര തുടരാനുളള സൗകര്യമൊരുക്കിയതെന്ന് പെണ്‍കുട്ടി പറയുന്നു. പെണ്‍കുട്ടി ബസിനു പിന്നാലെ ഓടിയത് ജീവനക്കാര്‍ കണ്ടിരുന്നെന്നും മറ്റു വാഹനങ്ങള്‍ ഹോണ്‍ മുഴക്കിയിട്ടും ഡ്രൈവര്‍ ബസ് നിര്‍ത്താന്‍ തയ്യാറായില്ലെന്നുമാണ് പെണ്‍കുട്ടിയുടെ പരാതി.

Leave a Reply

Your email address will not be published. Required fields are marked *