കശ്മീര്‍ പ്രശ്നത്തില്‍ മധ്യസ്ഥത വഹിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. മധ്യസ്ഥനാകാന്‍ സന്നദ്ധനാണെന്ന് അറിയിച്ചതായും ട്രംപ് വ്യക്തമാക്കി. ട്രംപിന്റെ വെളിപ്പെടുത്തല്‍ തള്ളിക്കൊണ്ട് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം രംഗത്തെത്തി.ട്രംപുമായി പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം സംഘടിപ്പിച്ച വാര്‍ത്താ സമ്മേളനത്തിലാണ് ട്രംപിന്റെ വെളിപ്പെടുത്തല്‍. രണ്ടാഴ്ച മുന്‍പ് മോദി തന്നെ കണ്ടിരുന്നുവെന്നും കശ്മീര്‍ പ്രശ്നത്തില്‍ മധ്യസ്ഥത വഹിക്കാമോ എന്ന് ആവശ്യപ്പെട്ടുവെന്നും ട്രംപ് പറഞ്ഞു. മധ്യസ്ഥനാവുന്നതിന് സന്തോഷമേയുള്ളൂവെന്ന് മോദിയെ അറിയിച്ചുവെന്നും ട്രംപ് വ്യക്തമാക്കി.
ട്രംപിന്റെ പ്രതികരണം ഇങ്ങനെയാണെങ്കിലും പിന്നീട് വൈറ്റ് ഹൌസ് പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ ഇക്കാര്യങ്ങള്‍ ഒന്നുമുണ്ടായില്ല. പിന്നീട് ട്രംപിന്റെ വെളിപ്പെടുത്തല്‍ തള്ളിക്കൊണ്ട് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം രംഗത്തെത്തി, മധ്യസ്ഥത തേടിയിട്ടില്ലെന്ന് വിദേശകാര്യ വക്താവ് രവീശ് കുമാര്‍ ട്വിറ്ററില്‍ കുറിച്ചു. ഉഭയകക്ഷി ചര്‍ച്ചയിലൂടെ മാത്രമേ പ്രശ്നം പരിഹരിക്കാനാകൂ എന്നും പ്രധാനമന്ത്രി ഒരു നിര്‍ദേശവും മുന്നോട്ട് വെച്ചിട്ടില്ലെന്നും അദ്ദേഹം പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *