സമൃദ്ധിയുടെ ഉത്സവാന്തരീക്ഷത്തിൽ ഗുരുവായൂർ ക്ഷേത്രത്തിൽ ഇല്ലംനിറ

സമൃദ്ധിയുടെ ഉത്സവാരവം നിറഞ്ഞ അന്തരീക്ഷത്തിൽ ഗുരുവായൂർ ക്ഷേത്രത്തിൽ ഇല്ലംനിറ.ഗോപുരമുന്നിൽ അരിമാവ് അണിഞ്ഞുവെച്ച നാക്കിലകളിൽ രാവിലെ ഒമ്പതിന് കതിർക്കറ്റകൾ സമർപ്പിച്ചതോടെയായിരുന്നു ചടങ്ങുകളുടെ തുടക്കം. പാരമ്പര്യാവകാശികളായ മനയം, അഴീക്കൽ കുടുംബാംഗങ്ങൾ 1200-ഓളം കതിർക്കറ്റകൾ സമർപ്പിച്ചു.കതിരിനെ തീർത്ഥം തളിച്ച്‌ സ്വീകരിച്ചു. ഉണങ്ങല്ലരി നിറച്ച ഓട്ടുരുളിയിൽ ആദ്യകറ്റ എടുത്തുവെച്ചു. ശാന്തിയേറ്റ കീഴ്ശാന്തിക്കാരായ ചെറുതയൂർ ശ്രീജിത്ത് മഞ്ചിറ കൃഷ്ണപ്രസാദ് നമ്പൂതിരി എന്നിവരുടെ നേതൃത്വത്തിൽ അറുപതോളം കീഴ്ശാന്തിക്കാർ കതിർക്കറ്റകൾ ശിരസ്സിലേറ്റി നാലമ്പലത്തിലേക്ക് എഴുന്നള്ളിച്ചു. നമസ്‌കാരമണ്ഡപത്തിൽ ദശപുഷ്പം, ആലില, മാവ്, പ്ലാവ്, നെല്ലി തുടങ്ങിയ നിറക്കോപ്പിൽ കതിർ സമർപ്പിച്ചു.മേൽശാന്തി കതിരിനെ മഹാലക്ഷ്‌മിയായി പൂജിച്ചു.കതിരുകളിൽ ഒരുകെട്ട് മേൽശാന്തി ശ്രീലകത്തേക്ക് എഴുന്നള്ളിച്ച് ഗുരുവായൂരപ്പന് സമർപ്പിച്ചു. പട്ടിൽ പൊതിഞ്ഞ് ശ്രീകോവിലിൽ ചാർത്തിയതോടെ ചടങ്ങ് സമാപിച്ചു. തൃപ്പുത്തരി ബുധനാഴ്‌ചയാണ്.

Leave a Reply

Your email address will not be published. Required fields are marked *