കുവൈത്ത് സിറ്റി: റമദാന്‍ പ്രമാണിച്ച് വിപണിയില്‍ 12,772 ഉല്‍പന്നങ്ങള്‍ക്ക് വില കുറച്ചതായി വ്യവസായവാണിജ്യ മന്ത്രാലയം അറിയിച്ചു. വിവിധ ഉല്‍പന്നങ്ങള്‍ക്ക് 20 മുതല്‍ 70 ശതമാനം വരെയാണ് വിലക്കുറവ് പ്രഖ്യാപിച്ചത്. റമദാനില്‍ സ്വദേശികളും വിദേശികളുമുള്‍പ്പെടെ ഉപഭോക്താക്കളുടെ താല്‍പര്യങ്ങള്‍ പരിഗണിച്ചാണിതെന്ന് അധികൃതര്‍ വിശദീകരിച്ചു. വിലക്കുറവ് ഏര്‍പ്പെടുത്തിയ വിഭാഗത്തില്‍ ഭക്ഷ്യയുല്‍പന്നങ്ങളും വീട്ടുപകരണങ്ങളും ഉള്‍പ്പെടുമെന്ന് മന്ത്രാലയം കൂട്ടിച്ചേര്‍ത്തു. അതിനിടെ, വില വര്‍ധനയും മറ്റു കൃത്രിമങ്ങളും കണ്ടെത്താന്‍ മന്ത്രാലയം വിപണിയില്‍ ശക്തമായ പരിശോധന നടത്തും.

ഗുണമേന്മയില്ലാത്തതും കാലാവധി കഴിഞ്ഞതുമായ ഉല്‍പന്നങ്ങള്‍ വിറ്റഴിച്ച് ഉപഭോക്താക്കളെ കബളിപ്പിക്കാനുള്ള സാധ്യത കണക്കിലെടുത്താണ് പരിശോധന. ജംഇയ്യകള്‍, ഹൈപ്പര്‍സൂപ്പര്‍ മാര്‍ക്കറ്റുകള്‍ അടക്കം എല്ലാ ഭക്ഷ്യയുല്‍പന്ന കേന്ദ്രങ്ങളിലും പരിശോധകരെത്തും. കേടായ സാധനങ്ങള്‍ വില്‍ക്കുന്നതും അമിത വില ഇടാക്കുന്നതും പിടിക്കപ്പെട്ടാല്‍ കടുത്ത ശിക്ഷയുണ്ടാകുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. റമദാനില്‍ അവശ്യക്കാരുടെ എണ്ണത്തിലുണ്ടാകുന്ന വര്‍ധന ചൂഷണം ചെയ്ത് കൃത്രിമ വിലവര്‍ധന ഉണ്ടാക്കുന്നവരുണ്ട്. പഴം, പച്ചക്കറി വിപണിയിലെയും മാംസ മത്സ്യ വിപണിയിലെയും വിലനിലവാരം അപ്പപ്പോള്‍ പഠന വിധേയമാക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും അവശ്യ സാധനങ്ങളുടെ വില വര്‍ധന നേരിടുന്നതിനാവശ്യമായ നടപടികള്‍ക്ക് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും അധികൃതര്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *