അബൂബക്കര്‍ അല്‍ ബാഗ്ദാദിയെ ഉന്മൂലനം ചെയ്യാന്‍ യുഎസിനെ സഹായിച്ച  ഒറ്റുകാരന് 178 കോടിയോളം രൂപ പാരിതോഷികമായി നല്‍കുമെന്ന് യുഎസ്

അബൂബക്കര്‍ അല്‍ ബാഗ്ദാദിയെ ഉന്മൂലനം ചെയ്യാന്‍ യുഎസിനെ സഹായിച്ച ഒറ്റുകാരന് 178 കോടിയോളം രൂപ പാരിതോഷികമായി നല്‍കുമെന്ന് യുഎസ്, മാസങ്ങള്‍ക്ക് മുന്നേ ആരംഭിച്ച ബാഗ്ദാദിയ്ക്കായുള്ള തിരച്ചിലിന് വ്യക്തമായ രൂപരേഖ നല്‍കിയത് ഈ ചാരന്‍ നല്‍കിയ നിര്‍ണായക വിവരമാണ് എന്നാണ് റിപോർട്ടുകൾ.ബാഗ്ദാദിയെ സൈന്യം വളയുന്ന സമയത്തും ഇയാള്‍ അവിടെയുണ്ടായിരുന്നു.ഇയാളെ കുറിച്ചുള്ള വിവരങ്ങള്‍ യുഎസ് പുറത്തു വിട്ടിട്ടില്ലെങ്കിലും സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്സസിലെ ഒരംഗമാണ് ഇയാളെന്ന് സൂചനകളുണ്ട്.

ഇസ്ലാമിക് സ്റ്റേറ്റിന്റെ ആക്രമണത്തില്‍ അടുത്ത ബന്ധു കൊല്ലപ്പെട്ടതോടെയാണ് ഇയാള്‍ ഭീകരസംഘടനയ്ക്ക് എതിരെ ചാരപ്രവര്‍ത്തി ആരംഭിച്ചത്.ഇത് അമേരിക്ക മുതലാക്കുകയായിരുന്നു.ഇയാളുടെ കായികവും മാനസികവുമായ വൈദഗ്ധ്യം എസ്ഡിഎഫ് ഉപയോഗപ്പെടുത്തി.ഡിഎന്‍എ പരിശോധനയ്ക്കായി ബാഗ്ദാദിയുടെ അടിവസ്ത്രങ്ങള്‍ കടത്തിയതും ഇയാളാണെന്ന് എസ്ഡിഎഫ് മേധാവി ജനറല്‍ മസ്ലൂം ആബ്ദി മാധ്യമങ്ങളോട് സൂചിപ്പിച്ചിരുന്നു. ഒക്ടോബര്‍ 26 ന് ബാഗ്ദാദിയുടെ വധത്തിന് ശേഷം ഇയാള്‍ കുടുംബാംഗങ്ങളോടൊപ്പം ഇദ്ലിബില്‍ നിന്ന് രക്ഷപ്പെട്ടതായി പറയപ്പെടുന്നു. പെന്റഗണോ വൈറ്റ്ഹൗസോ ചാരന്റെ ഈ പ്രത്യേക സഹായത്തെ കുറിച്ച്‌ സ്ഥിരീകരിച്ചിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *