ബംഗളൂരു: കര്‍ണാടകയില്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് നാളെ. നിശബ്ദ പ്രചാരണത്തിന്റെ ദിനമായ ഇന്ന് വീടുകള്‍ കയറിയിറങ്ങി അവസാന വട്ട വോട്ടുറപ്പിക്കുന്ന തിരക്കിലാകും സ്ഥാനാര്‍ഥികള്‍. 223 മണ്ഡലങ്ങളില്‍ ഒറ്റ ഘട്ടമായാണ് തിരഞ്ഞെടുപ്പ് നടക്കുക. ആകെയുള്ള 224 നിയമസഭാ മണ്ഡലങ്ങളില്‍ 223 എണ്ണത്തില്‍ ജനം വിധിയെഴുതും. ബിജെപി സ്ഥാനാര്‍ത്ഥിയുടെ മരണത്തെ തുടര്‍ന്ന് ഒരു സീറ്റിലെ വോട്ടെടുപ്പ് പിന്നീട് നടക്കും.

2013ല്‍ പിടിച്ച അധികാരം നിലനിര്‍ത്താന്‍ കോണ്‍ഗ്രസും, ദക്ഷിണേന്ത്യയിലേക്കുള്ള കടന്ന് കയറ്റത്തിന് തുടക്കം കുറിക്കാന്‍ ബിജെപിയും, രാഷ്ട്രീയ പ്രസക്തി നഷ്ടമായിട്ടില്ലെന്ന് തെളിയിക്കാന്‍ ജെഡിഎസും ഇഞ്ചോടിഞ്ച് പോരാട്ടമായിരിക്കും കാഴ്ച വെക്കുമെന്നാണ് വിലയിരുത്തല്‍.

4.96 കോടി വോട്ടര്‍മാരാണ് ആകെയുള്ളത്. ഇതില്‍ രണ്ടരക്കോടി പുരുഷന്മാരും, 2.44 കോടി സ്ത്രീകളുമാണ്. 15 ലക്ഷം കന്നി വോട്ടര്‍മാരാണ് ഇത്തവണ സമ്മതിദായകരായി ഉള്ളത്. രാവിലെ ഏഴ് മണിക്ക് ആരംഭിക്കുന്ന തെരഞ്ഞെടുപ്പ് വൈകിട്ട് ആറ് മണിക്കായിരിക്കും അവസാനിക്കുക.

2655 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുള്ളത്. 2013ല്‍ അവസാന തെരഞ്ഞെടുപ്പില്‍ 122 സീറ്റുകളുമായാണ് കോണ്‍ഗ്രസ് അധികാരത്തിലെത്തിയത്. നാല്‍പത് വീതം സീറ്റുകളായിരുന്നു പ്രതിപക്ഷമായ ജെഡിഎസിന്റെയും ബിജെപിയുടെയും സമ്പാദ്യം.

Leave a Reply

Your email address will not be published. Required fields are marked *