കൊടുങ്ങല്ലൂര്‍: പൗരത്വ ഭേദഗതി നിയമം അനൂകുലിച്ചവരുടെ വീടുകള്‍ക്കു നേരെ എസ്ഡിപിഐ ആക്രമണം. ആര്‍എസ്‌എസ്-ബിജെപി പ്രവര്‍ത്തകരുടെ വീടുകള്‍ക്കും വാഹനങ്ങള്‍ക്കും നേരെയാണ് ആക്രമണമുണ്ടായത്. നിരവധി വാഹനങ്ങള്‍ അക്രമികള്‍ കത്തിച്ചു. ഞായറാഴ്ച അര്‍ധരാത്രിയിലായിരുന്നു കാലാപ സമാനമായ അക്രമം.     ജനജാഗ്രതാ സമിതിയുടെ നേതൃത്വത്തില്‍ പൗരത്വ നിയമത്തിന് അനുകൂലമായി കഴിഞ്ഞ ദിവസം കൊടുങ്ങല്ലൂരില്‍ വലിയ യോഗം സംഘടിപ്പിച്ചിരുന്നു. ആര്‍എസ്‌എസ് പ്രാന്ത വിദ്യാര്‍ഥി പ്രമുഖ് വത്സന്‍ തില്ലങ്കേരിയാണ് യോഗം ഉദ്ഘാടനം ചെയ്തത്. ആയിരക്കണക്കിനാളുകള്‍ യോഗത്തില്‍ പങ്കെടുത്തു. ഇതാണ് എസ്ഡിപിഐയെ പ്രകോപിപ്പിച്ചത്.   സിറ്റിസണ്‍ ഫോറത്തിന്റെ പേരില്‍ എസ്ഡിപിഐയുടെയും മറ്റു മുസ്ലിം സംഘടനകളുടെയും ആഭിമുഖ്യത്തില്‍ ഞായറാഴ്ച വൈകിട്ട് അഴീക്കോട് സമ്മേളനം നടന്നിരുന്നു. ചേരമാന്‍ മഹല്ല് പ്രസിഡന്റ് ഡോ. സൈദിന്റെ മുഖ്യ സംഘാടനത്തിലാണ് സമ്മേളനം നടന്നത്. ഇതിനു പിന്നാലെ ലോകമലേശ്വരം തണ്ടാംകുളത്തിന് തെക്കുഭാഗത്ത് വലിയപറമ്പിൽ ഉണ്ണികൃഷ്ണന്റെ വീട്ടിലെ ബുള്ളറ്റ് അക്രമികള്‍ അഗ്‌നിക്കിരയാക്കി.എടവിലങ്ങ് വത്സാലയത്തില്‍ പാര്‍ക്ക് ചെയ്തിരുന്ന തെക്കൂട്ട് അനില്‍കുമാറിന്റെ കാര്‍, എടവിലങ്ങ് പഞ്ചായത്തിലെ ബിജെപി അംഗം പി.കെ. സുരേഷ് കുമാറിന്റെ സ്‌കൂട്ടര്‍ എന്നിവയും അക്രമികള്‍ കത്തിച്ചു. കാര്‍ ഷെഡ്ഡും പൂര്‍ണമായും കത്തിനശിച്ചു. പൗരത്വ നിയമത്തിന്റെ പേരില്‍ എസ്ഡിപിഐ സംഘര്‍ഷത്തിന് ശ്രമിക്കുന്നു എന്ന ആക്ഷേപം മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ ഇന്നലെ ഉന്നയിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *