കോഴിക്കോട്: സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്നും ഒരു പാക്കറ്റ് മുളകുപൊടി .മോഷ്ടിച്ചെന്നാരോപിച്ച് വീട്ടമ്മയെ മണിക്കൂറുകളോളം തടഞ്ഞു വച്ചു. ഏഴു മണിക്കൂറാണ് വീട്ടമ്മയെ മോഷണക്കുറ്റം ആരോപിച്ച് തടഞ്ഞുവെച്ചത്. കോഴിക്കോട് നാദാപുരത്തെ റുബിയാന്‍ സൂപ്പര്‍മാര്‍ക്കറ്റിലാണ് ഞെട്ടിപ്പിക്കുന്ന സംഭവമുണ്ടായത്. സംഭവത്തെ തുടര്‍ന്ന് സൂപ്പര്‍മാര്‍ക്കറ്റ് ജീവനക്കാരായ മുതുവടത്തൂര്‍ ആയടത്തില്‍ താഴെകുനി സമദ് (25), പുളിയാവ് പാറോളിക്കണ്ടിയില്‍ കുഞ്ഞബ്ദുള്ള (55) എന്നിവരെ പോലീസ് അറസ്റ്റ്ചെയ്തു.
വെള്ളൂര്‍ സ്വദേശിയായ യുവതിക്കാണ് പീഡനമുണ്ടായത്. ബുധനാഴ്ച രാവിലെ പത്ത് മണിയോടെയാണ് യുവതി സാധനങ്ങള്‍ വാങ്ങാന്‍ സൂപ്പര്‍ മാര്‍ക്കറ്റിലെത്തിയത്. സാധനങ്ങള്‍ എടുത്ത് ബില്ല് അടയ്ക്കുന്നതിനിടെ അരക്കിലോ ഗ്രാം മുളക് ബില്ലില്‍ ചേര്‍ക്കാതെ അടിച്ചു മാറ്റിയെന്നു പറഞു യുവതിയെ സൂപ്പര്‍മാര്‍ക്കറ്റിലെ പുറകിലെ മുറിയിലേക്ക് വിളിച്ചു രണ്ട് ജീവനക്കാര്‍ ഭീഷണിപ്പെടുത്തുകയും കൂടാതെ വീട്ടമ്മയുടെ ഫോട്ടോ എടുക്കുകയും ഒച്ചവെച്ച് ബഹളമുണ്ടാക്കിയാല്‍ കള്ളിയെന്ന് പറഞ്ഞ് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുമെന്നുള്ള ഭീഷണിയും ഇവര്‍ മുഴക്കി.തുടർന്ന് ഇവരെ മണിക്കൂറുകളോളം തടഞ്ഞു വെക്കുകയുമായിരുന്നു.തുടർന്ന് രാവിലെ സൂപ്പർ മാര്‍ക്കറ്റില്‍ സാധനം വാങ്ങിക്കാനായി എത്തിയ ഇവർ ഉച്ചക്ക് മൂന്ന് മണിയോടെ പുറതേക്കു എത്തുകയും പിന്നീട് ഭർത്താവുമായി വന്നു നാദാപുരം പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി. യുവതിയെ മോഷണക്കുറ്റം ചുമത്തി പീഡിപ്പിച്ചെന്ന പരാതി ഉയര്‍ന്നതിനെത്തുടര്‍ന്ന് സൂപ്പര്‍ മാര്‍ക്കറ്റിന് മുന്നിൽ ജനം തടിച്ചുകൂടി. യുവതിയുടെ ബന്ധുക്കളും നാട്ടുകാരും വ്യാപാരി നേതാക്കളും എത്തി സൂപ്പര്‍ മാര്‍ക്കറ്റ് പൂട്ടിക്കുകയായിരുന്നു. എന്നാല്‍ വീട്ടമ്മയെ പിടിച്ചു വെച്ചിട്ടില്ലെന്നാണ് സൂപ്പര്‍മാര്‍ക്കറ്റ് ഉടമ പറയുന്നത്. മോഷണം നടത്തിയത് അറിഞ്ഞപ്പോള്‍ ചോദിക്കാന്‍ ഓഫീസില്‍ വിളിച്ചു വരുത്തുക മാത്രമാണ് ചെയ്തതെന്നാണ് ഉടമയുടെ ന്യായീകരണം

