കൊച്ചി: കരുണ സംഗീതനിശ നടത്തിപ്പുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ പ്രതികരണവുമായി കരുണ മ്യൂസിക് ഫൗണ്ടേഷന്‍ ഭാരവാഹികള്‍ രംഗത്ത്‌. ഫെയ്‌സ്ബുക്കിലൂടെ പങ്കുവെച്ച ഒരു വീഡിയോയില്‍ കെ എം എഫ് പ്രസിഡന്റ് ബിജിബാലും ഷഹബാസ് അമനും ആഷിക് അബുവും സിത്താര കൃഷ്ണകുമാറും സംസാരിച്ചു. 2019 നവംബര്‍ ഒന്നിന് കൊച്ചിയില്‍ വച്ചു നടത്തിയ പരിപാടിയുടെ ടിക്കറ്റ് വരവും മറ്റ് കണക്കുകളും ബോധിപ്പിച്ചുകൊണ്ട് തങ്ങള്‍ക്കെതിരെ വരുന്ന വിവാദങ്ങള്‍ക്കു വിശദീകരണവുമായാണ് ഭാരവാഹികള്‍ വീഡിയോയുമായി രംഗത്തെത്തിയത്‌.

കൊച്ചി ആസ്ഥാനമാക്കി ഒരു അന്താരാഷ്ട്ര സംഗീത മേള വര്‍ഷം തോറും നടത്തുക എന്ന ഉദ്ദേശത്തോടെയാണ് കെ എം എഫ് രൂപപ്പെട്ടതെന്ന് ബിജിബാല്‍ പറഞ്ഞു. അതിന്റെ ഭാഗമായാണ് ഒരു തുക പോലും പ്രതിഫലമായി ചോദിക്കാതെ കുറെയധികം സംഗീതജ്ഞര്‍ എത്തിച്ചേര്‍ന്നത്. ഫണ്ട് റൈസിങ് പരിപാടിയായിരുന്നു എന്നു തന്നെ ആ സംഗീത നിശയെ വിശഷേിപ്പിക്കാമെന്നും ബിജിബാല്‍ പറഞ്ഞു. http://karunakochi.in… എന്ന ഔദ്യോഗിക വെബ്‌സൈറ്റ് വഴി സംഗീത നിശയുടെ കണക്കുകളും മറ്റ് വിവരങ്ങളും പുറത്തുവിട്ടിട്ടുമുണ്ട്.

നവംബര്‍ ഒന്നിന് പരിപാടി അരങ്ങേറിയ ശേഷം ഇത്രകാലമായിട്ടും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണം കൈമാറാതെ, വിവാദം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ പെട്ടെന്ന് തന്നെ തുക നല്‍കിയതിനു പിന്നിലും ഒരുപാടു കാരണങ്ങളുണ്ടെന്നും ബിജിബാല്‍ പറഞ്ഞു. കലാപരമായി വന്‍ വിജയമായിരുന്ന പരിപാടി പക്ഷേ സാമ്പത്തികമായി പരാജയപ്പെട്ടിരുന്നുവെത്രെ, കെഎംഎഫ് ഫെയ്‌സ്ബുക്ക് പേജിലെ ഒരു വിശദീകരണ പോസ്റ്റില്‍ രക്ഷാധികാരിയായി കളക്ടറുടെ പേര് പരാമര്‍ശിച്ചത് തങ്ങളുടെ അറിവില്ലായ്മയും പക്വതക്കുറവുംകൊണ്ടു സംഭവിച്ചതാണെന്നും അതില്‍ കളക്ടറോടു നേരിട്ട് ക്ഷമ ചോദിച്ചിട്ടുണ്ടെന്നും ബിജിബാല്‍ പറഞ്ഞു. 4000 പേര്‍ പരിപാടിയില്‍ പങ്കെടുത്തു. 3000 പേരും സൗജന്യ പാസിലാണ് പരിപാടിയ്ക്കു കയറിയത്. ഇവന്റ് മാനേജ്‌മെന്റ് ഒന്നുമില്ലായിരുന്നു കെഎംഎഫ് നേരിട്ടാണ് പരിപാടി നടത്തിയത് എന്നും അവർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *