വാളയാര്‍ ക്വാറന്റൈന്‍ ; നാണം കെട്ട രാഷ്ട്രീയ കളിയുമായി കോണ്‍ഗ്രസും സിപിഎമ്മും

കേരളം കൊറോണ പ്രതിരോധത്തിനായി ഓടുമ്പോൾ നേതാക്കളെ പരസ്പരം ക്വാറന്റൈനിലാക്കാന്‍ സിപിഎമ്മും കോണ്‍ഗ്രസും രാഷ്ട്രീയക്കളിയില്‍. വാളയാറില്‍ രോഗം സ്ഥിരീകരിച്ച മലപ്പുറം സ്വദേശിയുടെ സമീപത്തുണ്ടായിരുന്നവര്‍ 14 ദിവസം ക്വാറന്റൈനില്‍ പോവണമെന്ന മെഡിക്കല്‍ ബോര്‍ഡ് തീരുമാനം കോണ്‍ഗ്രസ് നേതാക്കളം ലക്ഷ്യമിട്ടാണെന്നാണ് അവരുടെ ആരോപണം. ഇതിനു പ്രതികാരം എന്ന നിലയില്‍ മന്ത്രി എ.സി. മൊയ്തീനും കെ.വി. അബ്ദുള്‍ഖാദര്‍ എംഎല്‍എയും ക്വാറന്റൈനില്‍ പോകാന്‍ നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് അനില്‍ അക്കര എംഎല്‍എ കളക്ടര്‍ക്ക് കത്ത് നല്‍കി.

മലപ്പുറം സ്വദേശി വാളയാര്‍ വഴി വരുന്ന സമയത്തു അവിടെയുണ്ടായിരുന്ന എംപിമാരായ ടി.എന്‍. പ്രതാപന്‍, വി.കെ. ശ്രീകണ്ഠന്‍, രമ്യഹരിദാസ്, എംഎല്‍എമാരായ ഷാഫി പറമ്പിൽ അനില്‍ അക്കര , ബിജെപി സംസ്ഥാന ജന.സെക്രട്ടറി സി. കൃഷ്ണകുമാര്‍, ജില്ലാധ്യക്ഷന്‍ അഡ്വ.ഇ. കൃഷ്ണദാസ്, അൻപതോളം മാധ്യമപ്രവര്‍ത്തകര്‍, ഡിവൈഎസ്പിമാര്‍ ഉള്‍പ്പെടെയുള്ള പോലീസുകാര്‍, റവന്യൂ ഉദ്യോഗസ്ഥര്‍, തുടങ്ങി നാനൂറോളം പേര്‍ ഹോം ക്വാറന്റൈനില്‍ പ്രവേശിക്കണമെന്നുമാണ് ഇന്നലെ ഡിഎംഒ കെ.പി. റീത്തയുടെ നേതൃത്വത്തിലുള്ള മെഡിക്കല്‍ ബോര്‍ഡ് നിര്‍ദേശിച്ചത്. ഇതിന് തിരിച്ചടിയായാണ് കോണ്‍ഗ്രസ് നേതാവ് കളക്ടര്‍ക്ക് കത്തു നല്‍കിയത്. മൂന്ന് ദിവസം മുന്‍പ് അബുദാബിയില്‍ നിന്നെത്തിയ പ്രവാസി സംഘത്തെ മന്ത്രി മൊയ്തീനും അബ്ദുള്‍ ഖാദറും ചേര്‍ന്ന് ഗുരുവായൂരില്‍ സ്വീകരിച്ചിരുന്നു. പിറ്റേന്ന് ഇതില്‍ രണ്ട് പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *