സൗജന്യ ക്വാറന്റീന്‍ നിഷേധം മനുഷ്യത്വ രഹിതമാണെന്ന് എസ്.ഡി.പി.ഐ

തിരുവനന്തപുരം: നിരാലംബരായി മടങ്ങിയെത്തുന്ന പ്രവാസികള്‍ ക്വാറന്റീന്‍ ചിലവ് കൂടി വഹിക്കണമെന്ന പിണറായി സര്‍ക്കാര്‍ നിലപാട് മനുഷ്യത്വ രഹിതമാണെന്ന് എസ്.ഡി.പി.ഐ സംസ്ഥാന ജനറൽ സെക്രട്ടറി തുളസീധരൻ പള്ളിക്കൽ കുറ്റപ്പെടുത്തി.
സര്‍വതും നഷ്ടപ്പെട്ട പ്രവാസികളെ വീണ്ടും ദ്രോഹിക്കുന്ന സര്‍ക്കാര്‍ നിലപാട് തിരുത്തണം. തൊഴില്‍ പോലും നഷ്ടപ്പെട്ട് ഉപജീവനം തടസ്സപ്പെട്ട പ്രവാസികള്‍ വര്‍ധിച്ച വിമാനക്കൂലി നല്‍കിയാണ് നാട്ടിലെത്തുന്നത്. രണ്ടരലക്ഷം പ്രവാസികളെ ക്വാറന്റീന്‍ ചെയ്യാന്‍ സംവിധാനമൊരുക്കിയിട്ടുണ്ടെന്ന സര്‍ക്കാര്‍ വാദം പൊള്ളയായിരുന്നുവെന്നാണ് വ്യക്തമാകുന്നത്. കൂടാതെ സാംസ്‌കാരിക മത സംഘടനകള്‍ ഉള്‍പ്പെടെ സൗകര്യം വാഗ്ദാനം ചെയ്തിരുന്നു. സര്‍ക്കാറിന്റെ ഇപ്പോഴത്തെ നിലപാട് മാറ്റം പ്രവാസികളോടുള്ള വഞ്ചനയാണ്. പ്രവാസികള്‍ നാട്ടിലേക്ക് മടങ്ങിവരേണ്ടതില്ല എന്നാണോ പിണറായി സര്‍ക്കാറിന്റെ താല്‍പര്യമെന്ന് വ്യക്തമാക്കണം.

സര്‍ക്കാറിന് സാമ്പത്തിക ശേഷിയില്ലെങ്കില്‍ ദുരഭിമാനം വെടിഞ്ഞ് അതിന് തയ്യാറുള്ള സന്നദ്ധ സംഘടനകളെ ഏല്‍പ്പിക്കാന്‍ തയ്യാറാവണം. മടങ്ങിയെത്തുന്ന പ്രവാസികളുടെ ക്വാറന്റീന്‍ ചിലവ് പൂര്‍ണ്ണമായും സര്‍ക്കാര്‍ വഹിക്കണമെന്നും അതിന് തയ്യാറാവാത്തപക്ഷം കോവിഡ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ചുകൊണ്ടുതന്നെ ശക്തമായ പ്രതിഷേധ പരിപാടികള്‍ക്ക് പാര്‍ട്ടി നേതൃത്വം നല്‍കുമെന്നും തുളസീധരൻ പള്ളിക്കൽ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *