കോവിഡിന് മരുന്നുമായി ഗ്ലെന്‍മാര്‍ക്ക് ഫാര്‍മസ്യൂട്ടിക്കല്‍ ; ഫാവിപിരാവിര്‍ വിപണിയില്‍

ന്യൂ ഡല്‍ഹി: കോവിഡ് 19 ചികിത്സയ്ക്കു മരുന്നുമായി ഇന്ത്യന്‍ കമ്ബനിയായ ഗ്ലെന്‍മാര്‍ക്ക് ഫാര്‍മസ്യൂട്ടിക്കല്‍. മറ്റ് അസുഖങ്ങളില്ലാത്ത കോവിഡ് ഗുരുതരമല്ലാത്ത രോഗികള്‍ക്ക് ഫലപ്രദമാകുന്ന മരുന്നാണ് ഗ്ലെന്‍മാര്‍ക്ക് വിപിണയിലിറക്കുന്നത്. ഫാവിഫ്‌ളൂവെന്ന ബ്രാന്‍ഡ് നെയിമില്‍ ഫാവിപിരാവിര്‍ ഗുളികകളാണ് വിപണിയിലിറക്കുന്നത്. കേന്ദ്ര ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ കഴിഞ്ഞ ദിവസമാണ് ഫാവിഫ്‌ളൂ വിപണിയിലിറക്കാന്‍ ഗ്ലെന്‍മാര്‍ക്കിന് അനുമതി നല്‍കിയത്. കോവിഡ് 19 ലക്ഷണങ്ങള്‍ തുടങ്ങുന്നത് മുതല്‍ ഗുരുതരമാകുന്നതിന് മുൻപ് വരെയുള്ള സാഹചര്യത്തില്‍ ഫാവിഫ്‌ളൂ ഫലപ്രദമാകുമെന്നാണ് ഗ്ലെന്‍മാര്‍ക്ക് അവകാശപ്പെടുന്നത്.

ഒരു ഗുളികയ്ക്ക് 103 രൂപയാണ് വില. ആദ്യ ദിവസങ്ങളില്‍ രണ്ടു തവണയായി 1800 മില്ലിഗ്രാമും തുടര്‍ന്നുള്ള ദിവസങ്ങളില്‍ 800 മില്ലിഗ്രാമും രണ്ട് തവണയായി കഴിക്കണമെന്നാണ് കമ്ബനി നല്‍കുന്ന നിര്‍ദ്ദേശം. രോഗിയുടെ ആരോഗ്യ സ്ഥിതി അനുസരിച്ച്‌ ഡോക്ടറുടെ ശുപാര്‍ശ പ്രകാരമായിരിക്കണം മരുന്ന് ഉപയോഗം. വിപണിയിലിറക്കുന്ന മരുന്ന് ആശുപത്രികളിലും മെഡിക്കല്‍ സ്റ്റോറുകളിലും ലഭ്യമാകും. എന്നാല്‍ ഡോക്ടറുടെ കുറിപ്പടി നിര്‍ബന്ധമാണ്.

ഹൈദരബാദിലെ സിഎസ്‌ഐആര്‍ – ഐഐസിടി (കൗണ്‍സില്‍ ഒഫ് സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച്‌ – ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് കെമിക്കല്‍സ ടെക്‌നോളജി ) ആണ് ആന്റി വൈറല്‍ മരുന്നായ ഫാവിപിരാവിര്‍ സാങ്കേതിക വിദ്യ വികസിപ്പിച്ചത്. പരീക്ഷണങ്ങള്‍ക്കായി ഗ്ലെന്‍മാര്‍ക്കിന് കൈമാറുകയായിരുന്നു. കേന്ദ്ര ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറലിന്റെ അനുമതിയോടെ നടന്ന പരീക്ഷണങ്ങളിലാണ് മരുന്ന് വിജയമാണെന്നു കണ്ടത്. രാജ്യത്തെ മൂന്ന് പ്രമുഖ ആശുപത്രികളില്‍ രോഗികളുടെ അനുമതിയോടെയാണ് പരീക്ഷണം നടത്തിയത്. തുടര്‍ന്നാണ് വില്‍പ്പനയ്ക്കായി അനുമതി തേടിയത്.

പകര്‍ച്ചപ്പനി ചികിത്സയ്ക്ക് ചൈനയും ജപ്പാനും ഫാവിപിരാവിര്‍ ഉപയോഗിക്കുന്നുണ്ട്. വൈറസ് ശരീരത്തില്‍ പ്രവേശിച്ചാല്‍ കൂടുതല്‍ പകര്‍പ്പുകള്‍ സൃഷ്ടിക്കും. ഇവയുടെ എണ്ണം കൂടുന്നത് അനുസരിച്ചാണ് രോഗത്തിന്റെ തീവ്രത വര്‍ദ്ധിക്കുന്നത്. ഈ പ്രക്രിയയെയാണ് ഫാവിപിരാവിര്‍ തടയുന്നത്. വൈറസുകളെ തടയുന്ന മൈക്രോ ബാക്ടീരിയം ഡബ്ല്യൂ കൂടുതലായി ശരീരത്തില്‍ എത്തിച്ചാണ് ചികിത്സ നടത്തുന്നത്. വൈറസ് അസുഖങ്ങള്‍ ബാധിച്ചവരുടെ മരണ നിരക്ക് 50 ശതമാനം കുറയ്ക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് ആദ്യഘട്ടത്തില്‍ പഠനം നടത്തിയ കാഡില ഫാര്‍മസ്യൂട്ടിക്കല്‍ വ്യക്തമാക്കിയിരുന്നു. കോവിഡ് മൂലമുള്ള മരണ നിരക്ക് കുറയ്ക്കാനും രോഗവ്യാപനം തടയാനും ഇതിനു കഴിയുമെന്ന് വിദഗദ്ധര്‍ വിലയിരുത്തുന്നു. ശരീരത്തിലെ ടിഎച്ച്‌1, ടിഎച്ച്‌2 കോശങ്ങളെ ഉത്തേജിപ്പിച്ച്‌ വൈറസിനെതിരായ പ്രതിരോധ ശക്തി വര്‍ദ്ധിപ്പിക്കാന്‍ മൈക്രോ ബാക്ടീരിയ ഡബ്ല്യൂവിന് കഴിയുമെന്ന് പരീക്ഷണങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ച സിഎസ്‌ഐആര്‍ ഡയറക്ടര്‍ ജനറല്‍ ശേഖര്‍ മാണ്ഡെ വ്യക്തമാക്കി. ഇപ്പോഴത്തെ നിലയില്‍ ഉല്‍പ്പാദനം തുടരാന്‍ കഴിഞ്ഞാല്‍ ഒരു രോഗിക്ക് കുറഞ്ഞത് രണ്ട് സ്ട്രിപ്പുകള്‍ വീതം ആദ്യ ഘട്ടത്തില്‍ 82,500 രോഗികള്‍ക്ക് മരുന്നെത്തിക്കാന്‍ കഴിയുമെന്നാണ് ഗ്ലെന്‍മാര്‍ക്ക് വിലയിരുത്തല്‍.

Leave a Reply

Your email address will not be published. Required fields are marked *