കോഴിക്കോട്: ക്വാറന്റീൽ കഴിയുകയായിരുന്ന യുവാവിനെ വീട്ടിൽ കയറി കുത്തിപ്പരിക്കേൽപ്പിച്ചു. വില്യാപ്പള്ളി സ്വദേശി ലിജീഷിനാണ് കൈയ്ക്ക് പരിക്കേറ്റത്.വ്യാഴാഴ്ചയാണ് ലീജീഷ് ബഹ്‌റൈനില്‍ നിന്ന് വന്നത്. ക്വാറന്റീൻ കേന്ദ്രത്തിലെത്തി രാത്രി പതിനൊന്നുമണിയോടെ ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു ആക്രമണം. അക്രമി മുഖംമൂടി ധരിച്ചിരുന്നു. ലിജീഷ് ക്വാറന്റീനില്‍ കഴിഞ്ഞ വീടിന്റെ വാതിൽ ചവിട്ടിപ്പൊളിച്ച് അക്രമി ഉള്ളിൽ കടക്കുകയും കൈയിൽ കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു. ലിജീഷിനെ കുത്തിയ ശേഷം അക്രമി ഓടി രക്ഷപ്പെട്ടു. ആശുപത്രിയിലെത്തിച്ച് മുറിവ് തുന്നിക്കെട്ടിയ ശേഷം ലിജീഷിനെ വീണ്ടും ക്വാറന്റീനിൽ അയച്ചു.
വടകര പോലീസാണ് സംഭവം അന്വേഷിക്കുന്നത്. അക്രമത്തിന്റെ കാരണം വ്യക്തമല്ലെന്ന് പോലീസ് അറിയിച്ചു.ക്വാറന്റീനിൽ കഴിയുന്ന വ്യക്തിയെ ആക്രമിച്ചതിനാൽ അക്രമിയേയും കണ്ടെത്തി ക്വാറന്റീനിലാക്കേണ്ട സാഹചര്യമുണ്ട്.അയാളെ എത്രയും വേഗം കണ്ടെത്തി ക്വാറന്റീനിൽ പ്രവേശിപ്പിക്കാനാണ് പോലീസിന്റെ ശ്രമം. തുടർന്നായിരിക്കും നിയമനടപടികൾ.
