തിരുവനന്തപുരം: ഡിപ്ലമാറ്റിക് ചാനല്‍ വഴി സ്വര്‍ണം കടത്തിയ കേസില്‍ എന്‍ഐഎ അന്വേഷണം തുടരുന്നതിനിടെ വീണ്ടും സ്വര്‍ണക്കടത്ത്. തിരുവനന്തപുരം, കോഴിക്കോട് വിമാനത്താവളങ്ങളിലാണ് സ്വര്‍ണം പിടിച്ചത്.
തിരുവനന്തപുരത്ത് ദുബായില്‍ നിന്നെത്തിയ മൂന്ന് പേരില്‍ നിന്നായി 1.45 കിലോ സ്വര്‍ണമാണ് പിടിച്ചെടുത്ത്. വന്ദേ ഭാരത് മിഷന്റെ ഭാഗമായി എത്തിയ തമിഴ്നാട് സ്വദേശികളില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. അടിവസ്ത്രത്തിലും അരപ്പട്ടയിലും പേസ്റ്റ് രൂപത്തില്‍ സ്വര്‍ണം ഒളിപ്പിക്കുകയായിരുന്നു.
റാസല്‍ഖൈമയില്‍നിന്ന് കോഴിക്കോട് വിമാനത്താവളത്തിലെത്തിയ, യുവതിയടക്കമുള്ള 4 പേരില്‍നിന്നാണ് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് സ്വര്‍ണം പിടിച്ചത്. 1.14 കോടി രൂപ വില വരുന്ന സ്വര്‍ണമാണ് പിടിച്ചെടുത്തതെന്നാണ് റിപ്പോര്‍ട്ട്.
സ്പൈസ് ജെറ്റിന്റെ ചാര്‍ട്ടേഡ് വിമാനത്തില്‍ എത്തിയ തിരുവനന്തപുരം സ്വദേശിനിയായ സീന മോള്‍ എന്ന യുവതിയിൽ നിന്നാണ് വസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച 1.8 കിലോഗ്രാം സ്വര്‍ണ മിശ്രിതം പിടിച്ചെടുത്തത്. ഇതേ വിമാനത്തില്‍ എത്തിയ കാസര്‍കോട് സ്വദേശികളായ അബ്ദുല്‍ സത്താര്‍, മുഹമ്മദ് ഫൈസല്‍, മുഹമ്മദ് മിദ്‌ലാജ് എന്നിവരില്‍ നിന്നാണ് ബാക്കി സ്വര്‍ണം പിടിച്ചത്. ഇവരെല്ലാം കാരിയര്‍മാരാണെന്നാണ് കരുതുന്നത്.കൂടുതൽ വിവരങ്ങൾ വ്യക്തമായിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *