കാസര്‍ഗോഡ്: ബാലവേല നിരോധനത്തിനും തെരുവുകുട്ടികളുടെ പുനരധിവാസത്തിനുമായി ജില്ലാതല ബാലവേല വിരുദ്ധ ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചു. ജില്ലയില്‍ ബാലവേല, ബാലഭിക്ഷാടനം എന്നിവ നടക്കുന്നുണ്ടെന്ന് ശ്രദ്ധയില്‍പ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ ഭരണകൂടം ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചത്.

ജില്ലാ കളക്ടര്‍ അധ്യക്ഷനായ ജില്ലാതല ടാസ്‌ക് ഫോഴ്‌സില്‍ ജുവനൈല്‍ ജസ്റ്റീസ് ബോര്‍ഡ്, ചൈല്ഡ് വെല്‌ഫെയര്‍ കമ്മിറ്റി, പോലീസ് അധികാരികള്‍, ശിശു ക്ഷേമസമിതി, ജില്ലാ ലേബര്‍ഓഫീസര്‍, അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍മാര്‍, ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍ (ഡിസിപിയു), ഡിസിപിയു പ്രതിനിധികള്‍, ചൈല്‍ഡ് ലൈന്‍ പ്രതിനിധികള്‍ എന്നിവരാണ് അംഗങ്ങള്‍.2013 മുതല്‍ 2018 വരെയുള്ളകണക്കുകള്‍ പ്രകാരം ജില്ലയില്‍ ബാലവേലയുമായി ബന്ധപ്പെട്ട് 28 കുട്ടികള്‍ ചൈല്‍ഡ് വെലഫെയര്‍ കമ്മിറ്റി മുമ്പാകെ എത്തപ്പെട്ടിട്ടുണ്ട്. മേലവിലാസം കണ്ടെത്തിയ ആറു കുട്ടികളെ മാതാപിതാക്കളുടെ സംരക്ഷണത്തിലേക്ക് തിരിച്ചയച്ചു.

ഇതരസംസ്ഥാനങ്ങളില്‍ നിന്നോ ജില്ലകളില്‍ നിന്നോ കൊണ്ടുവന്ന തങ്ങളുടേതല്ലാത്ത കുട്ടികളെ വീടുകളിലോ സ്ഥാപനങ്ങളിലോ സംരക്ഷിക്കുന്നുണ്ടെങ്കില്‍ അവര്‍ കുട്ടികളെ ഒരാഴ്ചയ്ക്കകം പരവനടുക്കം ബാലമന്ദിരത്തില്‍ നടത്തുന്ന ചൈല്‍ഡ്വെല്‍ഫെയര്‍ കമ്മിറ്റി സിറ്റിംഗില്‍ ഹാജരാക്കേണ്ടതാണെന്ന് സിഡബ്ല്യുസി അറിയിച്ചു. പൊതുജനങ്ങളുടെ സഹകരണത്തോടെ മാത്രമേ ജില്ലയെ ബാലവേല വിമുക്തജില്ലയാക്കി മാറ്റാന്‍ സാധിക്കുകയുള്ളൂവെന്നും യോഗം വിലയിരുത്തി.ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ കളക്ടറേറ്റ് വീഡിയോ കോണ്ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാലേബര്‍ ഓഫീസര്‍ (എന്‍ഫോഴ്‌സ് മെന്റ്) മാധവന്‍ നായര്‍, ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അധ്യക്ഷ മാധുരി എസ്.ബോസ്, ജുവനൈല്‍ ജസ്റ്റീസ് മെംബര്‍മാരായ മണി ജി.നായര്‍, പി.കെ.കുഞ്ഞിരാമന്‍, ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍ പി.ബിജു, ഡിസിആര്‍ബി എസ്‌ഐ രമണന്‍, ചൈല്‍ഡ് ലൈന്‍ നോഡല്‍ കോ-ഓര്‍ഡിനേറ്റര്‍ അനീഷ് ജോസ്, ഡിസിപിയു ലീഗല്‍ കം പ്രൊബേഷന്‍ ഓഫീസര്‍ എ.ശ്രീജിത്ത്, കൗണ്‍സിലര്‍ നീതു കുര്യാക്കോസ് എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *