മൂന്നാര്‍: മണ്ണിടിച്ചില്‍ ദുരന്തമുണ്ടായ മൂന്നാര്‍ രാജമലയിലെ തോട്ടം തൊഴിലാളികള്‍ ജീവിച്ചത് മനുഷ്യന് ജീവിക്കാന്‍ പ്രയാസമുള്ള സാഹചര്യത്തിലായിരുന്നെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍. രാജമല പെട്ടിമുടിയിലെ ദുരന്ത സ്ഥലവും പരിക്കുപറ്റിയവരെയും സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അടിസ്ഥാന സൗകര്യങ്ങളില്ലാത്ത ഇവിടെ തൊഴിലാളികളുടെ ജീവിതം ദുസഹമാണ്. രാത്രി നടന്ന അപകടം പിറ്റേന്ന് രാവിലെയാണ് പുറംലോകം അറിയുന്നത്. വാര്‍ത്താവിനിമയ സംവിധാനത്തിന്റെ അപര്യാപ്തത ഇല്ലായിരുന്നെങ്കില്‍ നിരവധി ജീവനുകള്‍ രക്ഷിക്കാമായിരുന്നു. വൈദ്യുതി മന്ത്രിയുടെ നാടായിട്ട് പോലും രാജമലയില്‍ നാലു ദിവസമായി വൈദ്യുതി ഇല്ലായിരുന്നു. ആരോഗ്യമേഖലയില്‍ ഏറെ മുന്നിലായ കേരളത്തിലെ മൂന്നാര്‍ പോലെ രാജ്യത്തെ പ്രധാനപ്പെട്ട വിനോദ സഞ്ചാരകേന്ദ്രത്തില്‍ അപകടം നടന്നാല്‍ 100 കിലോമീറ്റര്‍ അപ്പുറത്തേ നല്ല ആശുപത്രി ഉള്ളൂവെന്നത് നിര്‍ഭാഗ്യകരമാണ്. കഴിഞ്ഞവര്‍ഷം ദുരന്തമുണ്ടായ പുത്തുമലയിലും കവളപ്പാറയിലും പുനരധിവാസം ഇതുവരെ സാധ്യമായിട്ടില്ല. കേന്ദ്രം ഉള്‍പ്പെടെ നല്‍കുന്ന ദുരന്തനിവാരണ ഫണ്ട് സംസ്ഥാനം എവിടെയാണ് ചിലവഴിക്കുന്നതെന്ന് മനസിലാവുന്നില്ലെന്നും മുരളീധരന്‍ വ്യക്തമാക്കി.കരിപ്പൂരില്‍ എത്തിയ മുഖ്യമന്ത്രി രാജമലയിലുമെത്തുമെന്ന് കരുതി. കരിപ്പൂരിലും പെട്ടിമുടിയിലും രണ്ട് തരത്തിലുള്ള സഹായധനം പ്രഖ്യാപിച്ചത് ശരിയല്ല. മനുഷ്യജീവന് എല്ലായിടത്തും ഒരേ വിലയാണെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *