ഇംഗ്ലീഷ് ഇന്‍ഡ്യന്‍ ക്ലേയ്‌സിന്റെ പ്രവര്‍ത്തനത്തിന് തടസം ക്ലേയുടെ അപര്യാപ്തത”  ആശങ്കയിലായി 1500 കുടുംബങ്ങള്‍

തിരുവനന്തപുരം: ആയിരത്തി അഞ്ഞൂറ് തൊഴിലാളികളുടെ ഉപജീവനത്തിന് ആശങ്കയായി ഇംഗ്ലീഷ് ഇന്‍ഡ്യന്‍ ക്ലേയ്‌സ് പ്രവര്‍ത്തനം നിലപ്പിച്ചത് കഴിഞ്ഞ രണ്ടുവര്‍ഷമായി തുടര്‍ന്നുവരുന്ന അസംസ്‌കൃത വസ്തുവായ ക്ലേ ലഭിക്കുന്നതിലുള്ള അപര്യാപ്തത കാരണമാണെന്ന് ഇംഗ്ലീഷ് ഇന്‍ഡ്യന്‍ ക്ലേയ്‌സ് ഓപ്പറേഷന്‍സ് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ മഹേഷ് .എസ് അറിയിച്ചു. 2019 ജൂലൈയ് 15ന് മൈനിങ് അനുമതി സംബന്ധിച്ച് വിവരം ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നല്‍കിയെങ്കിലും ഇതുവരെ നടപടിയുണ്ടായിട്ടില്ല. ഈ സ്ഥിതിയില്‍ തുടര്‍ന്നുകൊണ്ടുപോകാന്‍ കഴിയാത്ത സാഹചര്യത്തിലാണ് അനിശ്ചിത കാലത്തേയ്ക്ക് കമ്പനി അടച്ചിടുന്നതെന്ന് ഇംഗ്ലീഷ് ഇന്‍ഡ്യന്‍ ക്ലേയ്‌സ് അറിയിച്ചു. ഓഗസ്റ്റ് പത്താം തീയ്യതിയോടെയാണ് കമ്പനിയുടെ കൊച്ചുവേളിയിലെയും തോന്നയ്ക്കലിലെയും ഫാക്ടറികള്‍ മാനേജ്‌മെന്റ് അടച്ചു പൂട്ടിയത്. കഴിഞ്ഞ രണ്ടു വര്‍ഷമായി കമ്പനി നഷ്ടത്തിലായിരുന്നു പ്രവര്‍ത്തിച്ചുവന്നിരുന്നത്. എങ്കിലും 1500 ജീവനക്കാരുടെ ഉപജീവനവും കുടുംബപ്രാരാബ്ധവും കണക്കിലെടുത്ത് കൈവശമുള്ള ക്ലേ ഉപയോഗിച്ച് കമ്പനി പ്രവര്‍ത്തനം തുടരുകയായിരുന്നു. കൊവിഡ് പ്രതിസന്ധിയും ലോക്ക് ഡൗണും വന്നതോടെ കമ്പനി കൂടുതല്‍ നഷ്ടത്തിലായി. അസംസ്‌കൃത വസ്തുക്കളുടെ അപര്യാപ്തതയും സര്‍ക്കാരിന്റെ അനുമതിയും ലഭിക്കാതായതോടെയാണ് കമ്പനി അടച്ചിടലിലേക്ക് നീങ്ങുന്നതെന്ന് ഇംഗ്ലീഷ് ഇന്‍ഡ്യന്‍ ക്ലേയ്‌സ് ഓപ്പറേഷന്‍സ് ഡി.ജി.എം മഹേഷ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *