കൊച്ചി: ഫിഷറീസ് വകുപ്പിനു വേണ്ടി കൊച്ചി കപ്പല്‍ ശാല നിര്‍മ്മിക്കുന്ന മൂന്ന് മറീന്‍ ആംബുലന്‍സ് ബോട്ടുകളില്‍ ആദ്യത്തേത് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. ‘പ്രതീക്ഷ’ എന്ന പേരിലുള്ള ഈ ബോട്ട് ഫിഷറീസ് വകുപ്പിനു കൈമാറി. വിഡിയോ കോണ്‍ഫറന്‍സിലൂടെയാണ് മുഖ്യമന്ത്രി ചടങ്ങില്‍ പങ്കെടുത്തത്.  കൊച്ചി കപ്പല്‍ശാലയില്‍ നടന്ന ചടങ്ങില്‍ ഫിഷറീസ് മന്ത്രി ജെ മേഴ്‌സിക്കുട്ടി അമ്മയുടെ നേതൃത്വത്തില്‍ മറ്റു രണ്ട് ആംബുലന്‍സ് ബോട്ടുകളും നീറ്റിലിറക്കി. ഇവ ഒരു മാസത്തിനകം ഫിഷറീസ് വകുപ്പിനു കൈമാറും. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് തീരങ്ങള്‍ കേന്ദ്രീകരിച്ചായിരിക്കും ഈ മൂന്ന് മറീന്‍ ആംബുലന്‍സ് ബോട്ടുകളുടെ സര്‍വീസ്.

23.80 മീറ്റര്‍ നീളവും ആറു മീറ്ററോളം വീതിയുമുള്ള ഈ ബോട്ടുകളില്‍ രണ്ടു രോഗികള്‍ക്കും രണ്ടു പാരാമെഡിക്കല്‍ സ്റ്റാഫിനും ഒമ്പതു ബോട്ടു ജീവനക്കാര്‍ക്കുമുള്ള സൗകര്യങ്ങളാണ് ഉള്ളത്. കൂടാതെ രോഗികളെ പരിശോധിക്കുന്നതിനുള്ള സൗകര്യവും നഴ്‌സിങ് മുറി, മൂന്നു ബെഡുകള്‍, മോര്‍ചറി ഫ്രീസര്‍, മൂന്ന് മെഡിക്കല്‍ ലോക്കറുകള്‍ തുടങ്ങി വൈദ്യസഹായ സംവിധാനങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. പരമാവധി 14 നോട്ട്‌സ് വേഗത നല്‍കുന്ന രണ്ടു സ്‌കാനിയ മറീന്‍ പ്രൊപല്‍ഷന്‍ എഞ്ചിനുകളാണ് ഈ ബോട്ടിന്റെ കരുത്ത്. ചെന്നൈ ഐഐടിയില്‍ പരിശോധന നടത്തി മികച്ച ഇന്ധന ക്ഷമതയും ഗുണമേന്മയും ഉറപ്പു വരുത്തിയാണ് ഈ ബോട്ടുകള്‍.  കപ്പല്‍ശാലയിലേയും ഫിഷറീസ് വകുപ്പിലേയും മുതിര്‍ന്ന ഉദ്യോസ്ഥരും ചടങ്ങില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *