റേഷന്‍കടയില്‍നിന്ന് കാര്‍ഡുടമയ്ക്ക് ലഭിച്ച ഓണക്കിറ്റിലെ ശര്‍ക്കരയില്‍ ബീഡിക്കുറ്റി കണ്ടെത്തി. തിരൂര്‍ പൂക്കയിലെ റേഷന്‍കടയില്‍നിന്ന് തിരുനിലത്ത് സുനില്‍കുമാറിന്റെ മകന്‍ അതുല്‍ വാങ്ങിയ കിറ്റിലെ ശര്‍ക്കര വീട്ടില്‍ കൊണ്ടുപോയി പരിശോധിച്ചപ്പോഴാണ് ബീഡിക്കുറ്റി കണ്ടത്.

സപ്ലൈ ഓഫീസ് ഉദ്യോഗസ്ഥരോട് പരാതിപ്പെട്ടിട്ടുണ്ട്. സര്‍ക്കാര്‍ വിതരണത്തിനായി വാങ്ങിയ ശര്‍ക്കര പരിശോധനയില്‍ ഗുണനിലവാരമില്ലെന്നു കണ്ടെത്തി തിരിച്ചയയ്ക്കുകയും പകരം അതിനായി പഞ്ചസാര നല്‍കുകയുംചെയ്തിരുന്നു. എന്നാല്‍ ഈ ശര്‍ക്കര പിന്‍വലിക്കുന്നതിനുമുന്നേ വിതരണം ചെയ്തതാകാനാണ് സാധ്യത. അതേസമയം പോലൂര്‍ തെക്കെ മാരാത്ത് ശ്രീഹരിയില്‍ രാധാകൃഷ്ണന്‍ മാരാര്‍ക്ക് ലഭിച്ച ഓണക്കിറ്റിലെ ശര്‍ക്കരയില്‍ നിന്ന് ചത്ത കൂറയുടെ അവശിഷ്ടം ലഭിച്ചു. നീലക്കാര്‍ഡ് ഗുണഭോക്താവായ രാധാകൃഷ്ണന്‍ മാരാര്‍ക്ക് പോലൂര്‍ കുളമുള്ളയില്‍താഴം റേഷന്‍ കടയില്‍നിന്നുമാണ് വെള്ളിയാഴ്ച രാവിലെ സൗജന്യകിറ്റ് ലഭിച്ചത്. പേരക്കുട്ടിക്ക് ഭക്ഷണം പാകം ചെയ്യാന്‍ ശര്‍ക്കരയെടുത്തപ്പോഴാണ് ചത്ത കൂറയുടെ കാലുകള്‍ ഉള്‍പ്പെടെയുള്ള ഭാഗങ്ങള്‍ ശര്‍ക്കരയില്‍ ഒട്ടിക്കിടക്കുന്ന രീതിയില്‍ കാണപ്പെട്ടത്. ശ്രീ സന്‍ജോഭ ഗുള്‍ ഉദ്യോഗ് എന്ന പേരാണ് നിര്‍മാണക്കമ്ബനിയുടെ പേരായി ഒരു കിലോഗ്രാം ശര്‍ക്കരയുടെ കവറിന് മുകളില്‍ കാണുന്നത്.

ഭക്ഷ്യസുരക്ഷാ വിഭാഗം ഓഫീസര്‍മാരായ പി. സുബിന്‍, പി. ജിതിന്‍ രാജ് എന്നിവരുടെ നേതൃത്വത്തില്‍ സ്ക്വാഡ് വൈകീട്ടോടെ വീട്ടിലെത്തി ശര്‍ക്കരയുടെ സാംപിള്‍ ശേഖരിച്ചു. ശര്‍ക്കരയുടെ സാംപിള്‍ ശനിയാഴ്ച കോഴിക്കോട് റീജണല്‍ അനലറ്റിക്കല്‍ ലാബില്‍ ശാസ്ത്രീയപരിശോധന നടത്തുമെന്ന് സുരക്ഷാവിഭാഗം അറിയിച്ചു. രണ്ട് ദിവസം മുന്നേ കോഴിക്കോട് ജില്ലയിലെ മറ്റൊരിടത്ത് ശര്‍ക്കരയില്‍നിന്ന് ഹാന്‍സ് പാക്കറ്റ് ലഭിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *