കൊല്ലം: ആറ് ദിവസം മുമ്പ് കണ്ണനല്ലൂരിൽനിന്ന് കാണാതായ ആളുടെ മൃതദേഹം റബർ തോട്ടത്തിലെ പൊട്ടക്കിണറ്റിൽ കണ്ടെത്തി. കണ്ണനല്ലൂർ സ്വദേശി ഷൗക്കത്തലിയുടെ മൃതദേഹമാണ് പൊട്ടക്കിണറ്റിൽനിന്ന് കണ്ടെടുത്തത്. സുഹൃത്തക്കളായ അനീഷ്, ഷൈജു എന്നിവർ ചേർന്ന് ഷൗക്കത്തലിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം അഞ്ചലിലെ റബർ തോട്ടത്തിലെ പൊട്ടക്കിണറ്റിൽ ഉപേക്ഷിക്കുകയായിരുന്നു. ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്തു.
ഓഗസ്റ്റ് 28-ാം തീയതി കോഴികളെ വാങ്ങാനെന്ന് പറഞ്ഞാണ് സുഹൃത്തുക്കളായ അനീഷും ഷൈജുവും ഷൗക്കത്തലിയെ വീട്ടിൽനിന്ന് കൂട്ടിക്കൊണ്ടുപോയത്. എന്നാൽ ഷൗക്കത്തലി പിന്നീട് വീട്ടിലേക്ക് തിരിച്ചുവന്നില്ല. ഇതോടെ കുടുംബം പോലീസിൽ പരാതി നൽകുകയായിരുന്നു. അന്നേദിവസം ഷൈജുവിന്റെ വീട്ടിൽ കിടന്നുറങ്ങിയ ഷൗക്കത്തലിയെ പിറ്റേ ദിവസം രാവിലെ കണ്ടില്ലെന്നായിരുന്നു പ്രതികൾ ആദ്യം പറഞ്ഞത്. തുടർന്ന് വിശദമായി ചോദ്യംചെയ്തതോടെയാണ് കേസിന്റെ ചുരുളഴിഞ്ഞത്. ഓഗസ്റ്റ് 28-ന് രാത്രി ഷൈജുവിന്റെ വീട്ടിലെത്തിയ മൂവരും മദ്യപിച്ചിരുന്നു. ഇതിനിടെ തർക്കമുണ്ടായപ്പോൾ പ്രതികൾ രണ്ടു പേരും ചേർന്ന് ഷൗക്കത്തലിയെ മർദിച്ച് കൊലപ്പെടുത്തുകയായിരുന്നു. ശേഷം ഇരുവരും ചേർന്ന് മൃതദേഹം പൊട്ടക്കിണറ്റിൽ ഉപേക്ഷിച്ചു. പ്രതികളുടെ മൊഴിയനുസരിച്ച് പൊട്ടക്കിണറ്റിൽ പരിശോധന നടത്തിയ പോലീസ് സംഘം മൃതദേഹം പുറത്തെടുത്തു. പ്രതികളെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പും നടത്തി.
