കൊച്ചി : ജോസ് വിഭാഗത്തിന്റെ ഇടതുമുന്നണി പ്രവേശനത്തിനെതിരെ കെ എം മാണിയുടെ മകളുടെ ഭര്‍ത്താവും മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനുമായ എം പി ജോസഫ് രംഗത്ത്. ജോസ് കെ മാണിയുടെ തീരുമാനം അനുചിതവും രാഷ്ട്രീയപരമായി തെറ്റുമാണ്. ജനാധിപത്യ വിശ്വാസികളായ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് സിപിഎമ്മിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിയ്ക്കാനാവില്ലെന്നും എം പി ജോസഫ് പറഞ്ഞു. കെ എം മാണിയെ രാഷ്ട്രീയ മര്യാദകള്‍ പോലും ഇല്ലാതെ വേട്ടയാടിയ പാര്‍ട്ടിയാണ് സിപിഎം. അതുകൊണ്ട് തന്നെ സിപിഎമ്മുമായി ചേര്‍ന്ന് പ്രവര്‍ത്തിയ്ക്കുകയെന്നത് ചിന്തിക്കാന്‍ പോലുമാവില്ല. കെ എം മാണി ഇടതുപക്ഷവുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചിട്ടുണ്ട്. അത് തെറ്റാണെന്ന് ബോധ്യപ്പെട്ടതോടെയാണ് മുന്നണി ബന്ധം ഉപേക്ഷിച്ച്‌ പുറത്ത് വന്നത്. ജോസ് കെ മാണി ഇപ്പോഴുണ്ടാക്കിയ സഖ്യത്തിനും ആയുസ് കുറവായിരിക്കുമെന്നും എം പി ജോസഫ് പറഞ്ഞു. കോണ്‍ഗ്രസും കേരള കോണ്‍ഗ്രസും ഒരു നാണയത്തിന്റെ രണ്ട് വശങ്ങള്‍ പോലെയാണ്. കേരള കോണ്‍ഗ്രസിന്റെ രാഷ്ട്രീയ ശൈലി യുഡിഎഫിന് ഒപ്പം ചേര്‍ന്ന് നില്‍ക്കുന്നതാണെന്നും എം പി ജോസഫ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *