തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ ആരോപണവിധേയനും മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായ എം. ശിവശങ്കറിനെ ദേഹാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്കൊപ്പം പോകുന്നതിനിടെയാണ് ശിവശങ്കറിന് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടത്. തുടര്‍ന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ തന്നെ അദ്ദേഹത്തെ കരമനയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശിവശങ്കറിന്റെ ഭാര്യ നെഫ്രോളജിസ്റ്റായി ജോലി ചെയ്യുന്ന ആശുപത്രിയാണിത്. നിലവില്‍ കാര്‍ഡിയാക്ക് ഐ.സി.യുവിലാണ് ശിവശങ്കറുള്ളത്. കസ്റ്റംസിന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ ആശുപത്രിയില്‍ ആശുപത്രിയില്‍ തുടരുകയാണ്. ശിവശങ്കറിനെ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു എന്നും സൂചനകളുണ്ട്.

ആറുമണിക്ക് തിരുവനന്തപുരത്തെ ഓഫീസില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടുകൊണ്ട് അഞ്ചുമണിയോടെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഔദ്യോഗിക വാഹനത്തില്‍ ശിവശങ്കറിന്റെ വസതിയിലെത്തുകയായിരുന്നു. കസ്റ്റംസ് ഉദ്യോഗസ്ഥര്‍ എത്തിയ വിവരം അപ്പോള്‍ തന്നെ അഭിഭാഷകനെ ശിവശങ്കര്‍ അറിയിച്ചിരുന്നു. പിന്നീട് ഉദ്യോഗസ്ഥര്‍ക്കൊപ്പം അവരുടെ വാഹനത്തില്‍ പോകവെയാണ് ശിവശങ്കറിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തുടര്‍ന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അവരുടെ വാഹനത്തില്‍ തന്നെ ശിവശങ്കറിനെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിന്റെ പ്രധാന അന്വേഷണ ഉദ്യോഗസ്ഥനും കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണറുമായ രാമമൂര്‍ത്തിയും ആശുപത്രിയിലെത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *