തിരുവനന്തപുരം: സംസ്ഥാനത്ത് അവയവ കച്ചവട മാഫിയ സജീവമെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തൽ. കഴിഞ്ഞ രണ്ടു വർഷത്തിനിടെ നിരവധി ഇടപാടുകൾ മാഫിയാസംഘം നടത്തിയെന്നും ക്രൈംബ്രാഞ്ച് എസ് പി യുടെ പ്രാഥമിക റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. സർക്കാർ-സ്വകാര്യ ആശുപത്രികൾ കേന്ദ്രീകരിച്ചുള്ള മാഫിയാ സംഘത്തിൽ സർക്കാർ ഉദ്യോഗസ്ഥരും പങ്കാളികളാണെന്നും അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കേസില്‍ തൃശ്ശൂര്‍ ക്രൈംബ്രാഞ്ച് എസ്.പിക്കാണ് അന്വേഷണ ചുമതല. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ വ്യാപകമായി അനധികൃത അവയവ ഇടപാടുകള്‍ നടന്നുവെന്ന ഐജി. ശ്രീജിത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. റിപ്പോര്‍ട്ട് പരിഗണിച്ച് അന്വേഷണത്തിന് ഡി.ജി.പി. ലോകനാഥ് ബെഹ്റ ഉത്തരവിടുകയായിരുന്നു.കിഡ്നി കച്ചവടമാണ് സംസ്ഥാനത്ത് വ്യാപകമെന്നാണ് ക്രൈംബ്രാഞ്ച് തിരുവനന്തപുരം റേഞ്ച് ഐജി സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. സംസ്ഥാനത്ത് തൃശ്ശൂര്‍, കൊടുങ്ങല്ലൂര്‍ ഭാഗത്താണ് ഏറ്റവുമധികം അനധികൃത അവയവ കൈമാറ്റം നടന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
2020-10-23
