44കാരന്‍ തട്ടിക്കൊണ്ടുപോയി മതംമാറ്റി നിര്‍ബന്ധിച്ചു വിവാഹം കഴിച്ച 13കാരിയെ അഭയകേന്ദ്രത്തിലാക്കണമെന്ന് പാകിസ്ഥാനിലെ സിന്ധ് ഹൈക്കോടതി ഉത്തരവ്. കറാച്ചിയില്‍ അലി അസര്‍ എന്നയാളാണ് ക്രിസ്ത്യന്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി വിവാഹം കഴിച്ചത്. കുട്ടിയെ കണ്ടെത്തി അഭയകേന്ദ്രത്തില്‍ എത്തിക്കാന്‍ പോലീസിനാണു കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്.ന്യൂനപക്ഷ വിഭാഗത്തില്‍പെട്ട, പ്രത്യേകിച്ച്‌ ഹിന്ദു, ക്രിസ്ത്യന്‍ പെണ്‍കുട്ടികളെയാണ് ഇത്തരത്തില്‍ തട്ടിക്കൊണ്ട് പോയി മതം മാറ്റാന്‍ ലക്ഷ്യമിടുന്നതെന്ന് ഹ്യൂമന്‍ റൈറ്റ്സ് ഫോക്കസ് പാക്കിസ്ഥാന്‍ പ്രസിഡന്റ് നവീദ് വാള്‍ട്ടര്‍ പറഞ്ഞു. തട്ടികൊണ്ടുപോകുക, മതംമാറ്റുക, വിവാഹം കഴിക്കുക ഇതെല്ലാം ഒറ്റദിവസം തന്നെയാകും നടക്കുകയെന്നും നവീദ് പറഞ്ഞു. പെണ്‍കുട്ടിയെ സംബന്ധിച്ച എല്ലാ രേഖകളിലും തിരിമറി നടത്തിയിരുന്നു. നിയമരേഖകളില്‍ പെണ്‍കുട്ടിയും ചിത്രവും മാറ്റിയിരുന്നതായി നവീദ് പറഞ്ഞു.

ഒക്ടോബര്‍ 13ന് മാതാപിതാക്കള്‍ ജോലിക്കും സഹോദരന്‍ സ്‌കൂളിലും പോയ സമയത്താണ് കറാച്ചി റെയില്‍വേ കോളനിയില്‍ താമസിക്കുന്ന പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയത്. വീടിനടുത്തു തന്നെ താമസിക്കുന്ന അലിയാണു തട്ടിക്കൊണ്ടു പോയതെന്നു പെണ്‍കുട്ടിയുടെ പിതാവ് പോലീസില്‍ പരാതി നല്‍കി. അലിയുടെ സഹോദരന്മാരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *