ബംഗളുരു: ജനവിധിയറിഞ്ഞ ദിവസം മുതല്‍ കര്‍ണാടകയില്‍ അരങ്ങേറിയ രാഷ്ട്രീയ നാടകങ്ങള്‍ക്കൊടുവില്‍ മുഖ്യമന്ത്രിയായി എച്ച്ഡി കുമാരസ്വാമിയും ഉപമുഖ്യമന്ത്രിയായി ജി പരമേശ്വരയും ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. വിധാന്‍ സൗധയില്‍ തയ്യാറാക്കിയ വേദിയില്‍ 4.30 നാണ് സത്യപ്രതിജ്ഞ ചടങ്ങ്.

മന്ത്രിമാരുടെ കാര്യത്തില്‍ കോണ്‍ഗ്രസും ജെഡിഎസും തമ്മില്‍ ധാരണയായെങ്കിലും മന്ത്രിമാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യില്ല. കോണ്‍ഗ്രസ് നേതാവ് കെആര്‍ രമേശ്കുമാറാണ് നിയമസഭാ സ്പീക്കറാകുന്നത്. 34 അംഗമന്ത്രിസഭയാണ് കര്‍ണാടക സര്‍ക്കാരിലുണ്ടാകുക. കോണ്‍ഗ്രസില്‍ നിന്ന് 22ഉം ജനദാദളില്‍നിന്ന് 12 മന്ത്രിമാരും മന്ത്രി സഭയില്‍ ഇടംപിടിക്കും.

വിശ്വാസവോട്ടെടുപ്പില്‍ തോറ്റേക്കുമോയെന്ന ആശങ്കയെത്തുടര്‍ന്ന് ബിജെപിയുടെ ബിഎസ് യെദ്യൂരപ്പ രാജിവെച്ചതോടെയാണ് മുഖ്യന്ത്രിയായി കുമാരസ്വാമി സത്യപ്രതിജ്ഞ ചെയ്യുന്നത്. വിശ്വാസ വോട്ടെടുപ്പില്‍ വിജയിക്കുമെന്നാണ് യെദ്യൂരപ്പ ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കള്‍ ആവര്‍ത്തിച്ചിരുന്നത്.പ്രതീക്ഷിച്ചതുപോലെ പ്രതിപക്ഷ എംഎല്‍എമാരെ വലവീശിപ്പിടിക്കാന്‍ ബിജെപിക്ക് കഴിയാതെ പോയതാണ് വെറും മൂന്ന് ദിവസത്തെ ഭരണം കൊണ്ട് യെദ്യൂരപ്പയ്ക്ക് അരങ്ങൊഴിയേണ്ടി വന്നത്.

Leave a Reply

Your email address will not be published. Required fields are marked *