കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ കസ്റ്റംസ് ചോദ്യം ചെയ്യും. കാക്കനാട് ജില്ലാ ജയിലിലെത്തിയാണ് കസ്റ്റംസ് ചോദ്യം ചെയ്യുക. രാവിലെ 10 മുതല്‍ വൈകുന്നേരം അഞ്ചുവരെ ചോദ്യംചെയ്യാനാണ് കസ്റ്റംസിന് അനുമതി നല്‍കിയിരിക്കുന്നത്. അഭിഭാഷകനെ ബന്ധപ്പെടാന്‍ ശിവശങ്കറിനെ അനുവദിക്കണമെന്നും രണ്ടുമണിക്കൂറിലധികം ചോദ്യംചെയ്യുകയാണെങ്കില്‍ അരമണിക്കൂര്‍ ഇടവേള നല്‍കണമെന്നും കോടതിയുടെ നിര്‍ദേശമുണ്ട്.

കോവിഡ് നിരീക്ഷണ കേന്ദ്രത്തിലായിരുന്ന ശിവശങ്കറിനെ കാക്കനാട് ജയിലിലേക്ക് എത്തിക്കുകയായിരുന്നു. ഇ.ഡി. കേസില്‍ റിമാന്‍ഡ് പ്രതിയായി ജയിലിലുള്ള ശിവശങ്കറിനെ സ്വര്‍ണക്കടത്ത്, ഡോളര്‍ കടത്ത് കേസുകളില്‍ കസ്റ്റംസ് പ്രതിചേര്‍ത്തേക്കും. ഇന്നത്തെ ചോദ്യംചെയ്യലിനുശേഷം സാമ്പത്തിക കുറ്റകൃത്യ കേസുകള്‍ പരിഗണിക്കുന്ന കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കാനാണു നീക്കം. സ്വര്‍ണക്കടത്ത് കേസില്‍ ശിവശങ്കര്‍ സംശയനിഴലിലാണെന്നാണ് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ കസ്റ്റംസ് പറയുന്നത്. ഡോളര്‍ കടത്ത് കേസിനെക്കുറിച്ചും കസ്റ്റംസ് ചോദിച്ചറിയും. ഡിജിറ്റല്‍ തെളിവുകള്‍ അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങളുമുണ്ടായേക്കും. നയതന്ത്ര ബാഗ് വിട്ടുനല്‍കാന്‍ കസ്റ്റംസ് അസിസ്റ്റന്റ്  കമ്മിഷണറെ വിളിച്ചതു സംബന്ധിച്ചും ചോദ്യങ്ങളുമുണ്ടാകും. രണ്ടുകേസിലും പ്രതിചേര്‍ക്കാന്‍ അനുമതി ലഭിച്ചാലുടന്‍ അറസ്റ്റിലേക്ക് കടക്കും.

Leave a Reply

Your email address will not be published. Required fields are marked *