ശിവശങ്കറിന്റെ ജാമ്യാപേക്ഷ തള്ളി

കൊച്ചി: എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) രജിസ്റ്റര്‍ചെയ്ത കേസില്‍ എം. ശിവശങ്കറിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. കഴിഞ്ഞ വ്യാഴാഴ്ച ഒരുദിവസം മുഴുവന്‍നീണ്ട വാദപ്രതിവാദത്തിനുശേഷമാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇന്ന് വിധിപറയാനായി കേസ് മാറ്റിയത്. കഴിഞ്ഞമാസം 29-ാം തിയതിയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് എം.ശിവശങ്കറിനെ അറസ്റ്റ് ചെയ്തത്. അതിനുശേഷം വ്യാഴാഴ്ച വരെ അദ്ദേഹം ഇ.ഡിയുടെ കസ്റ്റഡിയിലായിരുന്നു. കഴിഞ്ഞ അഞ്ചുദിവസമായി കാക്കനാട് ജയിലിലാണ് ശിവശങ്കര്‍ ഉളളത്.

ശിവശങ്കറിന് ജാമ്യം നല്‍കിയാല്‍ കേസ് അട്ടിമറിക്കപ്പെട്ടേക്കാം മാത്രമല്ല അദ്ദേഹം ഒളിവില്‍ പോകാന്‍ സാധ്യതയുണ്ട്. ഒളിവില്‍ പോയാല്‍ തിരികെ പിടികൂടുക എളുപ്പമായിരിക്കില്ല അതുകൊണ്ടുതന്നെ ജാമ്യം നല്‍കരുത് എന്നായിരുന്നു ഇ.ഡിയുടെ വാദം. സംസ്ഥാനത്ത് ഏറ്റവും ഉയര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥരില്‍ ഒരാളാണ് ശിവശങ്കര്‍. മുഖ്യമന്ത്രിയുടെ ഓഫീസില്‍ സുപ്രധാന ചുമതല വഹിച്ചിരുന്ന വ്യക്തിയാണ്. ഈ സാഹചര്യത്തില്‍ ജാമ്യം നല്‍കിയാല്‍ സാക്ഷികളെ സ്വാധീനിക്കും. വ്യക്തിപരമായ ലാഭമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് അദ്ദേഹം കൂട്ടുനിന്നിരിക്കുന്നത്.പൊതുജന വിശ്വാസം സംരക്ഷിക്കേണ്ട ഒരു ഉദ്യോഗസ്ഥന്‍ യാതൊരു കാരണവശാലും ഇങ്ങനെ പെരുമാറാന്‍ പാടില്ല അതുകൊണ്ട് ശിവശങ്കറിന് ജാമ്യം നല്‍കാന്‍ പാടില്ലെന്നായിരുന്നു ഇഡിയുടെ വാദം.

സ്വപ്‌നയുടെ സാമ്പത്തിക സ്ഥിതിയെ കുറിച്ച് ശിവശങ്കറിന് വ്യക്തമായ ധാരണയുണ്ടായിരുന്നു. ഈ സാഹചര്യത്തില്‍ ശിവശങ്കര്‍ സ്വര്‍ണക്കടത്തിനെ കുറിച്ച് അറിഞ്ഞിരുന്നില്ലെന്ന് പറയുന്നത് വിശ്വാസയോഗ്യമല്ല. സംസ്ഥാനത്തെ ഏറ്റവും മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥന് ജാമ്യം നല്‍കിയാല്‍ അത് തെറ്റായ സന്ദേശം നല്‍കുമെന്നും ഇ.ഡി. പറഞ്ഞു. ഈ വാദഗതികള്‍ അംഗീകരിച്ചുകൊണ്ടാണ് ജാമ്യം നിഷേധിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *