ആമസോൺ നദീതടങ്ങളിൽ കണ്ടുവരുന്ന ആനത്താമരയും ആദിവാസി മുത്തശ്ശിയുമായി സഞ്ചാരികളെ ആകർഷിക്കാൻ നിലമ്പൂരിലെ തേക്ക് മ്യൂസിയം സജ്ജമായി

നിലമ്പൂർ : ആമസോൺ നദീതടങ്ങളിൽ കണ്ടുവരുന്ന ആനത്താമരയും ആദിവാസി മുത്തശ്ശിയുമായി പുതിയരൂപത്തിൽ സഞ്ചാരികളെ ആകർഷിക്കാൻ നിലമ്പൂരിലെ തേക്ക് മ്യൂസിയം സജ്ജമായി . ബുധനാഴ്ചതൊട്ട് തുറന്നുപ്രവർത്തിക്കുമെന്ന് മ്യൂസിയം മേധാവി മല്ലികാർജുനസ്വാമി അറിയിച്ചു. കോവിഡ് വ്യാപനത്തെത്തുടർന്ന് മാർച്ച് 15-നാണ് മ്യൂസിയവും ജൈവവൈവിധ്യ ഉദ്യാനവും അടച്ചിട്ടത്. മ്യൂസിയം കേരള വനം റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഉപകേന്ദ്രമാണ്. മ്യൂസിയം കെട്ടിടത്തിന്റെ പിറകിലാണ് വിശാലമായ ജൈവവൈവിധ്യ ഉദ്യാനം. ബെംഗളൂരുവിലെ ലാൽബാഗ് പാർക്കിൽ നിന്നാണ് ആനത്താമരയുടെ ചെടി കൊണ്ടുവന്നത്. പച്ചനിറത്തിൽ വലിയ വട്ടത്തിലുള്ള ഇതിന്റെ ഇലകളിൽ നാല്-അഞ്ച് കിലോയുള്ള കുട്ടികളെ ഇരുത്താനാകും. ഇലയുടെ അടിഭാഗം മുഴുവൻ മുള്ളുകളാണ്. സാധാരണ താമരപ്പൂക്കൾ കൂടുതൽദിവസം നിലനിൽക്കുമെങ്കിൽ ആനത്താമരയുടെ പൂക്കൾ ഒരുദിവസം മാത്രമാണ് വിരിഞ്ഞാൽ നിൽക്കുക. രാവിലെ വിരിയുമ്പോൾ വെള്ളനിറത്തിലുള്ള പൂക്കളുടെ ഇതളുകൾ വൈകുന്നേരത്തോെട പിങ്ക് നിറത്തിലേക്കു മാറും. ചിതറിക്കിടക്കുന്ന മുടിയും വലിയ കമ്മലുമെല്ലാമായി ആദിവാസി മുത്തശ്ശിയുടെ ശില്പവും നിർമിച്ചിട്ടുണ്ട്. 10 വയസ്സിനുതാഴെയുള്ള കുട്ടികൾക്കും 60 വയസ്സിനു മുകളിലുള്ളവർക്കും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പ്രവേശനം അനുവദിക്കുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *