കോഴിക്കോട്: കൊയിലാണ്ടിയില്‍ വരനും ബന്ധുക്കളും വന്ന കാര്‍ വധുവിന്റെ ബന്ധുക്കള്‍ അടിച്ചു തകര്‍ത്തു. ഇന്നലെ പട്ടാപ്പകലാണ് സംഭവം. കൊയിലാണ്ടി സ്‌റ്റേഷന്‍ പരിധിയിലെ നടേരി എന്ന സ്ഥലത്താണ് ആക്രമണം നടന്നത്. വിവാഹവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചതെന്നാണ് റിപ്പോര്‍ട്ട്. വധുവിന്റെ അമ്മാവന്മാരാണ് ആക്രമികള്‍ എന്നാണ് സൂചന. കൊയിലാണ്ടി സ്വദേശിയായ മുഹമ്മദ് സാലിഹും നടേരി സ്വദേശിനിയായ പെണ്‍കുട്ടിയുമായുള്ള വിവാഹം മാസങ്ങള്‍ക്ക് മുമ്ബ് കഴിഞ്ഞിരുന്നു. രജിസ്‌റ്റര്‍ വിവാഹമാണ് ആന്ന് കഴിഞ്ഞിരുന്നത്. പിന്നീട് മതപരമായ ചടങ്ങുകളുമായി വിവാഹം നടത്താന്‍ വധുവിന്റെ പിതാവ് തന്നെയാണ് വരനെയും കൂട്ടരെയും ക്ഷണിച്ചത്. ഇതാണ് അക്രമത്തിലേക്ക് നയിച്ചതെന്ന് അയല്‍വാസികള്‍ പറയുന്നു. രണ്ടു കാറുകളിലാണ് വരനും സംഘവും എത്തിയത്. ഇവര്‍ക്കു നേരെയാണ് പെണ്‍കുട്ടിയുടെ അമ്മാവന്മാരായ കബീര്‍, മന്‍സൂര്‍ എന്നിവരുടെ നേൃത്വത്തിലുള്ള ഗുണ്ടാസംഘം അക്രമം അഴിച്ചുവിട്ടത്. വടിവാളും ഇരുമ്ബ് പൈപ്പും ഉപയോഗിച്ചായിരുന്നു ആക്രണം. കാറുകള്‍ രണ്ടും അടിച്ചുതകര്‍ത്തു.

നാട്ടുകാര്‍ ഇടപെട്ട് തടഞ്ഞതുകൊണ്ടാണ് യുവാവിന്റെയും സുഹൃത്തുക്കളുടെയും ജീവന്‍ നഷ്ടമാകാതെ പോയതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. കയ്യില്‍ വടിവാളുമായാണ് അക്രമികള്‍ സ്വാലിഹിനെ വഴിവക്കില്‍ കാത്തുനിന്നത്. പ്രദേശത്തുണ്ടായിരുന്ന നാട്ടുകാരില്‍ ചിലരെത്തി തടയാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ഇവര്‍ വണ്ടിയുടെ വശങ്ങളിലെ ചില്ലുകളും തല്ലിപ്പൊളിച്ച്‌ അകത്തിരിക്കുന്നവരെ ആക്രമിക്കാന്‍ ശ്രമിച്ചു. അകത്തിരിക്കുന്ന സ്വാലിഹ് ഉള്‍പ്പടെയുള്ളവര്‍ക്ക് ഈ ആക്രമണത്തില്‍ പരിക്കേറ്റു. .പോലീസിന്റെ സംരക്ഷണയിലാണ് വരൻ വീട്ടിലേക്കു തിരിച്ചു പോയത്. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയകളില്‍ വൈറലായതോടെ പ്രതികളെ ഉടന്‍ പിടികൂടുമെന്ന് റൂറല്‍ എസ് പി അറിയിച്ചു. എന്നാൽ ഇതുവരെ പോലീസ് മൊഴിയെടുത്തിട്ടില്ലെന്നു സാലിഹ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *