ലണ്ടനില്‍ ക്രിസ്മസിന് മുന്നോടിയായി ടിയര്‍ 3 ലെവലിലുള്ള ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍ . തലസ്ഥാനത്ത് കോവിഡ് കേസുകളില്‍ പ്രതീക്ഷിച്ച പോലെ ഇടിവുണ്ടാകാത്ത സാഹചര്യത്തിലാണ് നിയന്ത്രണങ്ങള്‍ കടുപ്പിച്ചതെന്നാണ് പബ്ലിക്ക് ഹെല്‍ത്തിന്റെ തലവനായ പ്രഫ. കെവിന്‍ ഫെന്റണ്‍ പറയുന്നത്. നവംബര്‍ പകുതിയോടെ തലസ്ഥാനത്തെ കോവിഡ് കേസുകള്‍ ഓരോ ദിവസവും കുറഞ്ഞിരുന്നുവെന്നും എന്നാല്‍ നവംബര്‍ 23ന് ശേഷം ഇത് വീണ്ടും വര്‍ധിക്കാനാരംഭിച്ചുവെന്നുമാണ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഹെല്‍ത്ത് കണക്കുകള്‍ പറയുന്നത്.

എന്നാല്‍ പബ്ലിക്ക് ഹെല്‍ത്ത് ഇംഗ്ലണ്ട് പുറത്ത് വിട്ട നവംബര്‍ 29 വരെയുള്ള ഒരാഴ്ചക്കാലത്തെ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം തലസ്ഥാനത്തെ 32 ബറോകളില്‍ 27 എണ്ണത്തിലും കോവിഡ് രോഗബാധയില്‍ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത് എന്നും റിപ്പോര്‍ട്ടുകളുണ്ട്. കാംഡെന്‍, ലെവിഷാം, ഹാരിന്‍ഗേ , ബ്രോലെ, കിംഗ്സ്റ്റണ്‍- തെയിംസ് എന്നിവിടങ്ങളില്‍ ലോക്ക്ഡൗണിനിടയിലും കേസുകള്‍ വര്‍ധിച്ചുവെന്നും കണക്കുകള്‍ പറയുന്നു.

ലണ്ടനില്‍ ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെടുന്ന പ്രതിദിന കോവിഡ് രോഗികളുടെ ശരാശരി എണ്ണം 145 എന്നതില്‍ നിന്നും മാറ്റമില്ലാതെ തുടരുന്നുവെന്നാണ് എന്‍എച്ച്എസ് കണക്കുകള്‍ വെളിപ്പെടുത്തുന്നത്. ഏപ്രിലില്‍ കോവിഡ് ആദ്യ തരംഗത്തില്‍ തലസ്ഥാനത്ത് പ്രതിദിനം ആശുപത്രികളില്‍ പ്രവേശിക്കിപ്പിക്കപ്പെടുന്ന കോവിഡ് രോഗികളുടെ എണ്ണം 800ലെത്തിയിരുന്നു. ലണ്ടനില്‍ ടിയര്‍ 3 നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത് സമ്പദ് വ്യവസ്ഥക്ക് കടുത്ത ദോഷം ചെയ്യുമെന്ന മുന്നറിയിപ്പുമായി ലണ്ടന്‍ എംപിയും ടോറി പക്ഷത്തെ കടുത്ത ലോക്ക്ഡൗണ്‍ വിരുദ്ധനുമായ സര്‍ ഇയാന്‍ ഡന്‍കന്‍ സ്മിത്ത് രംഗത്തെത്തിയിട്ടുണ്ട്. ലണ്ടന്‍ യുകെയുടെ സമ്പദ് വ്യവസ്ഥയുടെ പവര്‍ ഹൗസായതിനാല്‍ തലസ്ഥാനത്തെ ടിയര്‍ 3 നിയന്ത്രണങ്ങളിലേക്ക് കൊണ്ടുപോകരുതെന്നു അദ്ദേഹം പറയുന്നു. തലസ്ഥാനത്ത് രോഗബാധാ നിരക്കുകളില്‍ തുടര്‍ച്ചയായി കുറവ് രേഖപ്പെടുത്തുന്ന സാഹചര്യത്തില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനുള്ള ഏകപക്ഷീയ തീരുമാനം എടുക്കുന്നത് ശരിയല്ലെന്നാണ് സ്മിത്ത് പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *