കോഴിക്കോട്: നാലു മാസത്തോളമായി കോഴിക്കോട് നഗരത്തിലും സമീപ പ്രദേശങ്ങളിലും ബൈക്കിലെത്തി സ്ത്രീകളുടെ മാല മോഷ്ടിച്ച സംഘം അറസ്റ്റിൽ. നൂറോളം മോഷണകേസുകളിൽ പ്രതിയായ ഫറോക്ക് പുറ്റേക്കാട് സ്വദേശി അബ്ദുൾ സലാം എന്ന പുറ്റേക്കാട് സലാം (35), കൊടുങ്ങല്ലൂർ കുറ്റിക്കാട്ടിൽ വീട്ടിൽ ഷമീർ (21), അന്തർ സംസ്ഥാന കുറ്റവാളിയായ ചാലക്കുടി ആതിരപ്പള്ളി വെറ്റിലപ്പാറ സ്വദേശി അസിൻ ജോസ് (33) എന്നിവരാണ് പോലീസ് പിടിയിലായത്.

പിടിച്ചുപറി നടന്ന സ്ഥലങ്ങളിലെ സി.സി.ടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ എല്ലാ കേസുകൾക്കും പിന്നിൽ ഒരേ സംഘങ്ങളാണെന്ന് പോലീസ് മനസിലാക്കിയിരുന്നു.കോഴിക്കോട് സിറ്റി പോലീസ് ഡെപ്യൂട്ടി കമ്മീഷണർ സുജിത്ത് ദാസ് ഐ.പി.എസിന്റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്ക്വാഡും നടക്കാവ് പോലീസ് ഇൻസ്പെക്ടർ ബിശ്വാസും  ചേർന്നാണ് പ്രതികളെ പിടികൂടിയത്. സമീപകാലത്ത് വിവിധ സ്ഥലങ്ങളിൽനിന്ന് മാല പൊട്ടിച്ചത് തങ്ങളാണെ് പ്രതികൾ പോലീസിനോട് സമ്മതിച്ചു. പഴയ മോഡൽ ഹീറോ ഹോണ്ട സ്പ്ലെണ്ടർ, പൾസർ ബൈക്കുകളാണ് പ്രതികൾ മോഷണത്തിന് ഉപയോഗിച്ചത്. ഇവ കേന്ദ്രീകരിച്ചും മുൻകുറ്റവാളികളെയും അവരുടെ സമീപ കാലത്തെ ജീവിതരീതിയും അന്വേഷിച്ചാണ് പോലീസ് സംഘം പ്രതികളെ തിരിച്ചറിഞ്ഞത്.

വിയ്യൂർ ജയിലിൽ നിന്ന് പരിചയപ്പെട്ട മോഷണ കേസ് പ്രതികളായ അസിൻ ജോസ്, ഷമീർ എന്നിവർ ജയിൽ മോചിതരായ ശേഷം സലാം തന്റെ സംഘത്തിലേക്ക് ഉൾപ്പെടുത്തുകയായിരുന്നു. മാല പൊട്ടിക്കുന്ന ദിവസം മുൻകൂട്ടി തിരുമാനിച്ച് ഷമീറിനേയും കൂട്ടി കോഴിക്കോടും മറ്റും വന്ന് മാല പൊട്ടിച്ച് പോവുകയായിരുന്നു പതിവ് രീതി. ക്ഷേത്രത്തിൽ പോവുന്ന സ്ത്രീകളുടെ മാല പൊട്ടിക്കുന്നതിനായി കറുപ്പ് മുണ്ടും വെള്ള തോർത്തുമുണ്ടും കഴുത്തിൽ ചുറ്റി സ്വാമിമാർ എന്ന വ്യാജേനയും ക്ഷേത്രപരിസരങ്ങളിൽ കറങ്ങി നടന്നും മാല പൊട്ടിക്കാറുണ്ട്. പോലീസ് പിടിക്കാതിരിക്കാൻ ഫോൺ ഉപയോഗിക്കാതെയാണ് ഇവർ കൃത്യത്തിൽ ഏർപ്പെടുന്നത്. അന്വേഷണ സംഘം  വളരെ ആസൂത്രിതമായാണ് ഇവരെ പിടികൂടിയത്. നടക്കാവ് പോലീസ് സ്റ്റേഷൻ സബ്ബ് ഇൻസ്പെക്ടർമാരായ എസ്.ബി കൈലാസ് നാഥ്, വി ദിനേശൻ കുമാർ സിറ്റി ക്രൈം സ്ക്വാഡ് അംഗങ്ങളായ ഒ. മോഹൻദാസ്, ഹാദിൽ കുന്നുമ്മൽ, എം ഷാലു ഷഹീർ പെരുമണ്ണ, എ വി സുമേഷ്, ശ്രീജിത്ത് പടിയാത്ത്, എം മുഹമ്മദ് ഷാഫി എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *