മിഗ്-29 തകര്‍ന്ന് കാണാതായ നാവികസേനാ പൈലറ്റിന്റെ മൃതദേഹം 11 ദിവസത്തിനു ശേഷം കണ്ടെത്തി

ന്യൂഡല്‍ഹി: അറബിക്കടലില്‍ തകര്‍ന്നുവീണ മിഗ് 29 കെ യുദ്ധവിമാനത്തിലെ പൈലറ്റിന്റെ മൃതദേഹം കണ്ടെത്തി. ലഫ്. കമാന്‍ഡര്‍ നിഷാന്ത് സിംഗിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. അപകടം നടന്ന് 11 ദിവസങ്ങള്‍ക്കു ശേഷമാണ് ഗോവയുടെ തീരത്തിനു സമീപം കടലിന്റെ അടിത്തട്ടില്‍നിന്ന് മൃതദേഹം കണ്ടെത്തിയത്.

വിമാനവാഹിനി കപ്പലായ ഐഎന്‍എസ് വിക്രമാദിത്യയില്‍ നിന്നു പറന്നുയര്‍ന്നതിനു പിന്നാലെ കടലില്‍ തകര്‍ന്നുവീഴുകയായിരുന്നു. നവംബര്‍ 26ന് വൈകിട്ട് പരിശീലന പറക്കല്‍ നടത്തുന്നതിനിടെ നിയന്ത്രണം വിട്ട സേനാവിമാനം അറബിക്കടലില്‍ വീഴുകയായിരുന്നു. വിമാനത്തിലുണ്ടായിരുന്ന രണ്ടു പൈലറ്റുമാരില്‍ ഒരാളെ രക്ഷിച്ചിരുന്നു. നിഷാന്ത് വിമാനത്തില്‍നിന്ന് ഇജെക്‌ട് ചെയ്ത് പുറത്തുചാടിയിട്ടുണ്ടെന്നു നേരത്തേ വ്യക്തമായിരുന്നു. കര്‍ണാടകയിലെ കാര്‍വാര്‍ താവളത്തില്‍നിന്നുള്ള വിമാനമാണ് അപകടത്തില്‍പ്പെട്ടത്. നാവികന്റെ സര്‍വൈവല്‍ കിറ്റില്‍ ഉള്‍പ്പെടുന്ന റഷ്യന്‍നിര്‍മിത എമര്‍ജന്‍സി ലൊക്കേറ്റര്‍ ബീക്കണില്‍നിന്നുള്ള സിഗ്‌നല്‍ ലഭിക്കാത്തതിനാലാണ് മൃതദേഹം കണ്ടെത്താന്‍ വൈകിയത്.

Leave a Reply

Your email address will not be published. Required fields are marked *