കൊച്ചി: കളമശേരിയില്‍ പതിനേഴുകാരനെ മര്‍ദിച്ച സംഭവത്തില്‍ പ്രതികളിലൊരാള്‍ ആത്മഹത്യ ചെയ്തു. കേസില്‍ ജാമ്യത്തില്‍ വിട്ട പ്രായപൂര്‍ത്തിയാവാത്ത കുട്ടിയാണ് ജീവനൊടുക്കിയത്. പാട്ടുപറമ്ബില്‍ നിഖില്‍ പോളാണ് ആത്മഹത്യ ചെയ്തത്.ലഹരി ഉപയോഗം വീട്ടില്‍ അറിയിച്ചെന്ന് ആരോപിച്ചായിരുന്നു 17കാരനെ സംഘം മര്‍ദ്ദിച്ചത്. ഇവരില്‍ ഒരാള്‍ക്ക് മാത്രമാണ് പ്രായപൂര്‍ത്തിയായത്. ഈ പ്രതികളുടെ അച്ഛനമ്മമാരെ സ്റ്റേഷനില്‍ വിളിച്ചുവരുത്തിയിട്ടുണ്ടെന്ന് സാമൂഹിക മാധ്യമ അക്കൗണ്ടിലൂടെ പോലിസ് അറിയിച്ചു.

ക്രൂര മര്‍ദനമാണ് പതിനേഴുകാരന് സുഹൃത്തുക്കളില്‍ നിന്ന് ഏറ്റുവാങ്ങേണ്ടി വന്നത്. മെറ്റലില്‍ മുട്ടുകുത്തി നിര്‍ത്തിയായിരുന്നു മര്‍ദനം. നഗ്നനാക്കി നിര്‍ത്തിയ ശേഷം വടിയും മറ്റും ഉപയോഗിച്ച്‌ തലയിലടക്കം അടിച്ചാണ് പ്രതികള്‍ ദേഷ്യം തീര്‍ത്തത്. കുഴഞ്ഞു വീണ കുട്ടിയെ വലിച്ചെടുത്തു നിര്‍ത്തി നൃത്തം ചെയ്പ്പിച്ചും ക്രൂരത തുടര്‍ന്നു. അവശനായ കുട്ടി ചികില്‍സ തേടിയതിനെ തുടര്‍ന്നാണ് വിവരം പുറത്തറിഞ്ഞത്.പ്രതികളിരൊരാള്‍ തന്നെ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ ബാലനിയമപ്രകാരം ഇവര്‍ക്കെതിരേ കേസെടുക്കുകയായിരുന്നു. പരുക്കേറ്റ കുട്ടിയെ കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *