തിരുവനന്തപുരം കടയ്ക്കാവൂര്‍ പോക്‌സോ കേസ് അന്വേഷണത്തിന് പുതിയ സംഘത്തെ നിയോഗിച്ചു. തിരുവനന്തപുരം ഡിസിപി ദിവ്യ വി ഗോപിനാഥിനാണ് അന്വേഷണ ചുമതല.

ഹൈടെക് ക്രൈം എന്‍ക്വയറി സെല്‍ അഡീഷണല്‍ എസ് പി ഇ എസ് ബിജു മോന്‍ അന്വേഷണത്തിന് സഹായം നല്‍കും. വനിതാ ഐപിഎസ് ഉദ്യോഗസ്ഥയുടെ നേതൃത്വത്തില്‍ കേസന്വേഷിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു. പുതിയ സംഘം ഉടന്‍ തന്നെ മുന്‍ അന്വേഷണ സംഘത്തില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കും.

കഴിഞ്ഞ ദിവസം കേസ് താനും രണ്ടാം ഭാര്യയും ചേര്‍ന്ന് കെട്ടിച്ചമച്ചതാണെന്ന ആരോപണം തള്ളി കുട്ടിയുടെ പിതാവ് രംഗത്തെത്തിയിരുന്നു. മകനെ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും സത്യം പുറത്ത് കൊണ്ടുവരാനാണ് നിയമ പോരാട്ടം നടത്തുന്നതെന്നും പിതാവ് പറഞ്ഞു. കേസില്‍ താന്‍ നിരപരാധിയാണെന്ന് പ്രതിയായ അമ്മ പറഞ്ഞു. കേസ് ഭര്‍ത്താവും രണ്ടാം ഭാര്യയും ചേര്‍ന്ന് കെട്ടിച്ചമച്ചതാണ്. മകനെ ഭീഷണിപ്പെടുത്തി പരാതി നല്‍കിയതാണെന്നും അമ്മ വ്യക്തമാക്കി. മകന് മരുന്നുകള്‍ നല്‍കിയിരുന്നവെന്ന പൊലീസ് വാദം അമ്മ നിഷേധിച്ചു.

ഹൈക്കോടതി കേസില്‍ ജാമ്യം അനുവദിച്ചതിനെ തുടര്‍ന്ന് അമ്മ ജയിലില്‍ നിന്ന് പുറത്തിറങ്ങിയിരുന്നു. സംഭവത്തില്‍ താന്‍ നിരപരാധിയാണെന്നായിരുന്നു അമ്മയുടെ വിശദീകരണം. കുടുംബ കോടതിയില്‍ ഭര്‍ത്താവിനെതിരെ കേസ് നല്‍കിയതും തന്നോടൊപ്പമുള്ള മകനെ വിട്ടുകൊടുക്കാത്തതുമാണ് വൈരാഗ്യത്തിന് കാരണം. മകനെ ഭീഷണിപ്പെടുത്തിയാണ് തനിക്കെതിരെ പരാതി നല്‍കിയത്. മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചുള്ള കണ്ടെത്തലുകളും അമ്മ നിഷേധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *