കണ്ണൂര്‍ സര്‍വകലാശാലയ്ക്ക് പിന്നാലെ കാലിക്കറ്റ് സര്‍വകലാശാലയിലും എ എന്‍ ഷംസീര്‍ എംഎ‍ല്‍എയുടെ ഭാര്യക്ക്  അനധികൃത നിയമനനീക്കമെന്ന് പരാതി

 കണ്ണൂര്‍ സര്‍വകലാശാലയ്ക്ക് പിന്നാലെ കാലിക്കറ്റ് സര്‍വകലാശാലയിലും എ എന്‍ ഷംസീര്‍ എംഎ‍ല്‍എയുടെ ഭാര്യ ഡോ.പി.എം ഷഹലയ്ക്ക് അനധികൃത നിയമനനീക്കമെന്ന് പരാതി. സേവ് യൂണിവേഴ്സിറ്റി ക്യാംപെയിനാണ് ഗവര്‍ണര്‍ക്ക് പരാതി നല്‍കിയത്. ഷഹലയെ ഇന്റര്‍വ്യു ചെയ്യേണ്ട ഇന്റര്‍വ്യു ബോര്‍ഡില്‍ ഇവരുടെ ഗവേഷണ ഗൈഡായിരുന്ന ഡോ.പി.കേളുവിനെയാണ് നിയമിച്ചിരിക്കുന്നതെന്നും പരാതിയിലുണ്ട്.

സര്‍വകലാശാല വിദ്യാഭ്യാസ വിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയില്‍ യോഗ്യതയുള്ളവരെ മറികടന്ന് ഷഹലയെയും ഒപ്പം സിപിഎം മങ്കട ഏരിയാ സെക്രട്ടറി പി.കെ അബ്ദുള്‍ നവാസിന്റെ ഭാര്യ ഡോ. റീഷ കാരാളിയെയും നിയമിക്കാനാണ് നീക്കം. ഈ തസ്തികകളില്‍ ആകെ രണ്ട് ഒഴിവുകളാണുള്ളത്. ഇന്റര്‍വ്യുവിന് ശേഷം തയ്യാറാക്കിയ മെറിറ്റ് ലിസ്റ്റില്‍ റീഷ ഒന്നാമതും ഷഹല മൂന്നാമതുമാണ്. ഷഹലയ്ക്ക് നിയമനം നല്‍കാനായാണ് ഡോ.പി.കേളുവിനെ നിയമിച്ചതെന്നും ഗവര്‍ണര്‍ക്ക് നല്‍കിയ പരാതിയില്‍ സേവ് യൂണിവേഴ്സിറ്റി ക്യാംപെയിന്‍ പറയുന്നു.

യൂണിവേഴ്സിറ്റി എഡ്യൂക്കേഷന്‍ മേധാവി തന്നെ ഇന്റര്‍വ്യൂ ബോര്‍ഡിലുള്ളപ്പോള്‍ വിരമിച്ച അദ്ധ്യാപകനെ ഉള്‍പ്പെടുത്തിയത് തെറ്റാണെന്നും തന്റെ കീഴില്‍ ഗവേഷണം നടത്തിയ വിദ്യാര്‍ത്ഥി ഇന്റര്‍വ്യുവിനെത്തിയാല്‍ ഗവേഷണ മേല്‍നോട്ടം വഹിച്ചയാള്‍ മാറിനില്‍ക്കുക പതിവാണെന്നും ഇവിടെ അതുണ്ടായില്ലെന്നും പരാതിയില്‍ പറയുന്നു. എന്നാല്‍ ഈ നടപടിയില്‍ തെറ്റൊന്നുമില്ലെന്നാണ് വൈസ് ചാന്‍സിലര്‍ ഡോ.എം.കെ ജയരാജ് അറിയിച്ചത്.സര്‍വകലാശാലയില്‍ 126 അദ്ധ്യാപക തസ്തികയിലെ ഒഴിവുകളില്‍ ഉടന്‍ തന്നെ ഇഷ്ടക്കാരെ തിരുകിക്കയറ്റി നിയമനം നടത്തുന്നതിന് ശ്രമം നടക്കുകയാണെന്നും സേവ് യൂണിവേഴ്സിറ്റി ക്യാംപെയിന്‍ ആരോപിക്കുന്നു. മുന്‍പ് കണ്ണൂര്‍ സര്‍വകലാശാലയില്‍ ഷഹലയ്ക്ക് വിവാദ നിയമനം നല്‍കിയത് വിവാദമായിരുന്നു. ഈ നിയമനം പിന്നീട് കോടതി റദ്ദാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *