കൊച്ചി: ഇന്നത്തെ മന്ത്രിസഭാ യോഗം പിന്‍വാതില്‍ വഴി നിയമിച്ചവരെ സ്ഥിരപ്പെടുത്താനാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇത് തൊഴില്‍ രഹിതരും റാങ്ക് ലിസ്റ്റിലുള്ളവരുമായ ചെറുപ്പക്കാരോടുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു.ഈ ഉത്സാഹം നാടിന്റെ വികസന കാര്യത്തില്‍ കാണിച്ചിരുന്നെങ്കില്‍ ഏറെ നല്ല കാര്യങ്ങള്‍ നടക്കുമായിരുന്നു. മുഖ്യമന്ത്രി സമരക്കാരെ വിളിച്ചു സംസാരിക്കണം. സര്‍ക്കാര്‍ ചര്‍ച്ച നടത്തണം. റാങ്ക് ലിസ്റ്റ് കാലാവധി നീട്ടണം. നിയമനങ്ങള്‍ നടത്താന്‍ പുതിയ തസ്തിക സൃഷ്ടിക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പ്രധാനമന്ത്രിയെ കണ്ടപ്പോള്‍ മുഖ്യമന്ത്രി കവാത്ത് മറന്നു. ബി.പി.സി.എലിനെ കുറിച്ച്‌ പറഞ്ഞപ്പോള്‍ കാര്യങ്ങള്‍ മനസ്സിലാക്കാതിരിക്കാന്‍ മുഖ്യമന്ത്രി മലയാളം പറഞ്ഞു. വില്‍ക്കാന്‍ പോകുന്ന സ്ഥാപനത്തിന് വികസനം നടത്തിയാല്‍ ഗുണം വാങ്ങുന്ന സ്വകാര്യ കമ്ബനിക്കാണ്. സ്വകാര്യ കുത്തകകളെ സഹായിക്കാനാണ് ഇപ്പോഴത്തെ വികസനം. വില്‍ക്കാനുള്ള നീക്കത്തിനെതിരെ നല്ല പ്രതിഷേധം മുഖ്യമന്ത്രി നടത്തണമായിരുന്നു. പക്ഷേ അതിനുള്ള ധൈര്യം മുഖ്യമന്ത്രിക്ക് ഇല്ലാതെ പോയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും ഒരുപോലെയാണ്. ചോദ്യം ചോദിക്കാന്‍ സമ്മതിക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *