സോളാര്‍ കേസ് : ശ്രീധരന്‍നായര്‍ക്ക് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടർ വേണ്ടെന്ന ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

കൊച്ചി:  മല്ലേലി ശ്രീധരന്‍ നായര്‍ ഉള്‍പ്പെട്ട സോളാര്‍ കേസില്‍ വഴിത്തിരിവാകുന്ന ഇടപെടലുമായി കേരളാ ഹൈക്കോടതി. ഈ കേസിൽ സ്പെഷ്യൽ പ്രോസിക്യൂട്ടർ വേണ്ടെന്ന മുൻ സർക്കാർ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി.  മുഖ്യമന്ത്രിയായിരുന്നു ഉമ്മന്‍ ചാണ്ടിയെ പ്രതിരോധത്തിലാക്കിയത്  കോന്നിയില്‍ വ്യവസായിയായിരുന്ന മല്ലേലി ശ്രീധരന്‍ നായരുടെ മൊഴിയായിരുന്നു.

സരിതയ്‌ക്കൊപ്പം സെക്രട്ടറിയേറ്റില്‍ എത്തി ഉമ്മന്‍ ചാണ്ടിയെ കണ്ടിരുന്നുവെന്നും ഇതിനുശേഷമാണ് ബാക്കി പണം സരിതാ നായര്‍ക്ക് കൈമാറിയതെന്നുമായിരുന്നു ശ്രീധരന്‍ നായര്‍ കോടതിയില്‍ രഹസ്യ മൊഴി നല്‍കിയത്. ഈ കേസില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന ശ്രീധരന്‍ നായരുടെ ആവശ്യം സ്വകാര്യ വ്യക്തികള്‍ തമ്മിലുള്ള കേസില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കാറില്ലെന്ന് ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ നിരസിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് ശ്രീധരന്‍നായര്‍ ഹൈക്കോടതിയെ സമീപിച്ചു.  അഞ്ച് വര്‍ഷമായി കേസ് കോടതിയില്‍ നടന്നുവരികയായിരുന്നു. ഇന്ന് ഈ കേസ് ഹൈക്കോടതിയുടെ പരിഗണനയ്ക്ക് എത്തിയപ്പോള്‍  2017 ലെ സര്‍ക്കുലര്‍ പ്രകാരം ഈ കേസില്‍  പ്രോസിക്യൂട്ടറാകാമെന്ന തീരുമാനം സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചു. തുടര്‍ന്ന് ഹൈക്കോടതി യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ വേണ്ടന്ന് തീരുമാനിച്ച ഉത്തരവ് റദ്ദാക്കുകയായിരുന്നു. സർക്കാർ  മറ്റൊരു ഉത്തരവ് ഇറക്കണമെന്നും ഇതില്‍ മൂന്നാഴ്ചയ്ക്കകം തീരുമാനം വേണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *