കൊച്ചി: ജെസ്‌ന തിരോധാനക്കേസ് സിബിഐക്ക് വിട്ടു. അന്വേഷണം ഏറ്റെടുക്കാമെന്ന് സിബിഐ കോടതിയെ അറിയിച്ചു. കേസ് ഡയറിയും മറ്റു ഫയലുകളും സിബിഐക്ക് കൈമാറാന്‍ കോടതി ക്രൈംബ്രാഞ്ചിന് നിര്‍ദ്ദേശം നല്‍കി. സിബിഐ തിരുവനന്തപുരം യുണിറ്റിനാണ് രേഖകള്‍ കൈമാറേണ്ടത്. ജെസ്‌നയുടെ സഹോദരന്‍ ജയ്‌സ് ജോണ്‍, കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത് എന്നിവര്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. ജസ്നയുടെ തിരോധനത്തിന് പിന്നില്‍ ഗൗരവകരമായ എന്തോ വിഷയം ഉണ്ടെന്നും അന്തര്‍ സംസ്ഥാന ഇടപെടല്‍ ഉണ്ടെന്നും സിബിഐ വ്യക്തമാക്കി. സാധ്യമായ എല്ലാ അന്വേഷണവും തുടരുകയാണെന്നും ഇതുവരെ ജസ്നയെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ ക്രൈം ബ്രാ‌ഞ്ച് അന്വേഷണത്തിലൂടെ ജസ്നയെ കണ്ടെത്താന്‍ കഴിയുമെന്ന പ്രതീക്ഷ ഇല്ലെന്നായിരുന്നു ഹര്‍ജിക്കാരുടെ നിലപാട്.

2018 മാര്‍ച്ച്‌ 20നാണ് ജെസ്ന മരിയ ജെയിംസിനെ കാണാതായത്. രാവിലെ എരുമേലി മുക്കൂട്ടുതറയിലെ വീട്ടില്‍ നിന്ന് പിത‍ൃസഹോദരിയുടെ വീട്ടിലേക്കെന്ന് പറഞ്ഞുപോയ പെണ്‍കുട്ടി പിന്നെ തിരിച്ചെത്തിയില്ല. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളേജില്‍ രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ഥിയായിരുന്നു. ആദ്യം ലോക്കല്‍ പൊലീസും പിന്നീട് ഐജിയുടെ നേതൃത്വത്തിലുള്ള സംഘവും അന്വേഷണം നടത്തി. പിന്നീട് ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുത്തു. ബെംഗളൂരു, പൂനെ, ഗോവ, ചെന്നൈ എന്നിവിടങ്ങളിലെല്ലാം പൊലീസ് അന്വേഷണം നടത്തി.

Leave a Reply

Your email address will not be published. Required fields are marked *