പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ വെട്ടിക്കുറയ്ക്കുന്നത് കേന്ദ്ര ധനമന്ത്രാലയം പരിഗണിക്കുന്നതായി റിപ്പോർട്ട്. കഴിഞ്ഞ പത്ത് മാസത്തിനിടെ അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില ഉയർന്നതാണ് പെട്രോൾ ഡീസൽ വില വർധനവിനിടയാക്കിയത്. ലോകത്തെ മൂന്നാമത്തെ വലിയ എണ്ണ ഉപഭോഗ രാജ്യമായ ഇന്ത്യയിൽ പെട്രോളിന്റെയും ഡീസലിന്റെയും ചില്ലറ വിൽപ്പന വിലയുടെ 60 ശതമാനവും നികുതിയും എക്സൈസ് തീരുവയുമാണ്. കോവിഡ് വ്യാപനം സാമ്പത്തിക മേഖലയെ ബാധിച്ച സാഹചര്യത്തിൽ അതിൽ നിന്നും കരകയറുന്നതിന്റെ ഭാഗമായി കഴിഞ്ഞ 12 മാസത്തിനിടെ പെട്രോൾ, ഡീസൽ എന്നിവയുടെ നികുതി സർക്കാർ രണ്ടുതവണയാണ് ഉയർത്തിയത്. സർക്കാരിന്റെ വരുമാനത്തെ ബാധിക്കാതെ തന്നെ ഉപഭോക്താക്കളുടെ നികുതി ഭാരം കുറയ്ക്കുന്നതിനുള്ള ഫലപ്രദമായ മാർഗം കണ്ടെത്താൻ ധനമന്ത്രാലയം ചില സംസ്ഥാനങ്ങളുമായും എണ്ണ കമ്പനികളുമായും കൂടിയാലോചകൾ ആരംഭിച്ചിട്ടുണ്ട്. “വില സ്ഥിരമായി നിലനിർത്തുന്നതിനുള്ള വഴികളെക്കുറിച്ച് ഞങ്ങൾ ചർച്ച ചെയ്യുകയാണ്. മാർച്ച് പകുതിയോടെ ഞങ്ങൾക്ക് ഇക്കാര്യത്തിൽ തീരുമാനത്തിലെത്താൻ കഴിയും,” – കേന്ദ്ര സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *