പീഡനക്കേസ് പ്രതിയോട് ഇരയെ വിവാഹം ചെയ്യാമോയെന്ന് ചോദിച്ചിട്ടില്ല; ചീഫ് ജസ്റ്റിസ് എസ്. എ ബോബ്ഡെ

ന്യൂഡല്‍ഹി:മഹാരാഷ്ട്രയില്‍ നിന്നുള്ള പോക്‌സോ കേസിലെ പ്രതിയോട് “ഇരയെ വിവാഹം കഴിക്കാമോ” എന്ന് താന്‍ ചോദിച്ചതായി വന്ന വാര്‍ത്തകള്‍ വ്യാജമെന്ന് ചീഫ് ജസ്റ്റിസ് എസ്. എ ബോബ്ഡെ. തന്റെ പരാമര്‍ശങ്ങള്‍ മാധ്യമങ്ങള്‍ തെറ്റായി റിപ്പോര്‍ട്ട് ചെയ്തതാണെന്നും ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. സ്ത്രീത്വത്തിന് വളരെ ഉയര്‍ന്ന ബഹുമാനമാണ് സുപ്രീകോടതി നല്‍കുന്നതെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.മഹാരാഷ്ട്രയില്‍ നിന്നുള്ള ബലാത്സംഗ കേസിലെ പ്രതിയുടെ ജാമ്യാപേക്ഷ കഴിഞ്ഞ ആഴ്ച പരിഗണിക്കവെയാണ് ഇരയെ വിവാഹം കഴിക്കാമോ എന്ന് ചീഫ് ജസ്റ്റിസ് എസ്. എ ബോബ്ഡെ ആരാഞ്ഞത്. എന്നാല്‍ വിവാഹം കഴിക്കണമെന്ന് താന്‍ നിര്‍ദേശിച്ചിട്ടില്ലെന്നും വിവാഹം കഴിക്കാന്‍ പോകുകയാണോ എന്ന് പ്രതിയുടെ അഭിഭാഷകനോട് ആരായുക മാത്രമാണ് ചെയ്തതെന്നും ചീഫ് ജസ്റ്റിസ് ഇന്ന് വിശദീകരിച്ചു. 14 വയസുള്ള ബലാത്സംഗ കേസിലെ ഇരയുടെ ഗര്‍ഭം അലസിപ്പിക്കുന്നതിന് അനുമതി തേടിയുള്ള മറ്റൊരു ഹര്‍ജി ഇന്ന് പരിഗണിക്കവെയാണ് കഴിഞ്ഞ ആഴ്ചത്തെ വിവാദ പരാമര്‍ശങ്ങളെ കുറിച്ച് ചീഫ് ജസ്റ്റിസ് വിശദീകരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *