കണ്ണൂര്‍: പതിനേഴുകാരിയായ പെണ്‍കുട്ടിയെ ലൈംഗികമായി ദുരുപയോഗിച്ച യുവനടന്‍ ജയിലില്‍ തന്നെക്കുറിച്ചുള്ള പത്രവാര്‍ത്ത വായിച്ച് ബോധരഹിതനായി. സിനിമയില്‍ അവസരം നല്‍കാം എന്ന് വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നാണ് ഇയാള്‍ക്കെതിരെയുള്ള കേസ്. പ്രതിയെ ഉടന്‍തന്നെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂരിലാണ് സംഭവം.

വൈശാഖ് എന്നറിയപ്പെടുന്ന വയക്കര സ്വദേശി പിഎം അഖിലേഷ് മോനാണ് അറസ്റ്റിലായത്. നാല് ചിത്രങ്ങളിലും ചില ഷോര്‍ട്ട്ഫിലിമിലും അഭിനയിച്ചിട്ടുള്ള ഇയാള്‍ പുറത്തിറങ്ങുന്ന ഒരു ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്. ചെറിയ വേഷങ്ങളാണെങ്കിലും ഇതു കാട്ടി തനിക്ക് സിനിമാരംഗത്ത് വളരെയധികം സ്വാധീനമുണ്ടെന്നും പല പ്രമുഖരുമായി അടുത്ത് ബന്ധമുണ്ടെന്നും ഇയാള്‍ സ്ഥാപിക്കുകയായിരുന്നു. ഇതെല്ലാം വിശ്വസിച്ച പെണ്‍കുട്ടി ഇയാള്‍ക്കൊപ്പം ഓഡിഷനില്‍ പങ്കെടുക്കാന്‍ ഇറങ്ങിതിരിച്ചതാണ്. ഓഡീഷനായി തൃശൂരിലേക്ക് പോകും വഴി ട്രെയിനില്‍ വച്ചും പിന്നീട് ലോഡ്ജില്‍ വച്ചും പീഡിപ്പിച്ചെന്നാണ് പെണ്‍കുട്ടിയുടെ പരാതി. പോക്‌സോ നിയമപ്രകാരമാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.

പ്രതിയെ പയ്യന്നൂര്‍ സിഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്. ഇയാളുമായി പൊലീസ് സ്റ്റേഷനില്‍ എത്തിയപ്പോള്‍ സ്വന്തം അറസ്റ്റ് വാര്‍ത്ത കണ്ട ഇയാള്‍ ഞെട്ടുകയും തലകറങ്ങി വീഴുകയുമായിരുന്നു. ഉടന്‍തന്നെ ഇയാളെ അടുത്തുള്ള പയ്യന്നൂര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിശോധനയില്‍ കുഴപ്പമൊന്നുമില്ലെന്ന് കണ്ടെത്തി ഡോക്ടര്‍ ഇയാളെ തിരിച്ചയച്ചു. സ്‌റ്റേഷനില്‍ മടങ്ങിയെത്തിയപ്പോള്‍ പ്രതിയുടെ മാതാപിതാക്കളും എത്തിയിരുന്നു. തങ്ങളുടെ മകന്‍ നിരപരാധിയാണെന്നും ആളുമാറിയാണ് മകനെ അറസ്റ്റ് ചെയ്തതുമെന്ന് പറഞ്ഞ് ഇവര്‍ നിലവിളിക്കുകയായിരുന്നു. മകനെതിരെയുള്ളത് കള്ളകേസാണെന്നാണ് മാതാപിതാക്കളുടെ ആരോപണം.

Leave a Reply

Your email address will not be published. Required fields are marked *