ന്യൂഡല്‍ഹി: ഉത്തരാഖണ്ഡ് രാഷ്ട്രീയത്തില്‍ നാടകീയ സംഭവ വികാസങ്ങള്‍ തുടരുന്നതിനിടെ മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്ത് രാജി വെച്ചു . നാളുകളായി പാർട്ടിയിൽ പുകഞ്ഞിരുന്ന ആഭ്യന്തര കലഹത്തിനു പിന്നാലെയാണ് രാജി. ബുധനാഴ്ച സംസ്ഥാന നിയമസഭാ കക്ഷിയോഗം ചേർന്ന് പുതിയ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുമെന്നാണു വിവരം. ഉന്നത വിദ്യാഭ്യാസ മന്ത്രി ധൻ സിങ് റാവത്തായിരിക്കും പുതിയ മുഖ്യമന്ത്രിയെന്നും വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. എംപിമാരും മുതിർന്ന ബിജെപി നേതാക്കളുമായ അജയ് ഭട്ട്, അനിൽ ബാലുനി എന്നിവരുടെ പേരും ഉയർന്നു കേൾക്കുന്നുണ്ട്. പാര്‍ട്ടി എം.എല്‍.എമാര്‍ക്കിടയില്‍ വര്‍ധിച്ച് വരുന്ന നീരസവും മന്ത്രിസഭ വിപുലീകരണത്തിനായുള്ള മുറവിളികളും കണക്കിലെടുത്ത് മുതിര്‍ന്ന നേതാവും മുന്‍ മുഖ്യമന്ത്രിയുമായ രമണ്‍ സിങിന്റെ നേതൃത്വത്തില്‍ നേരത്തെ സംസ്ഥാന കോര്‍ ഗ്രൂപ്പ് യോഗം ചേര്‍ന്നിരുന്നു. ഇതോടെയാണ് സംസ്ഥാനത്ത് നേതൃമാറ്റം വരുന്നതായുള്ള സൂചനകള്‍ ശക്തിപ്പെട്ടത്. അടുത്ത വര്‍ഷം നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ സംസ്ഥാനത്തെ ഈ രാഷ്ട്രീയ പ്രതിസന്ധി ബി.ജെ.പിക്ക് വലിയ തിരിച്ചടിയാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.

Leave a Reply

Your email address will not be published. Required fields are marked *