കഴക്കൂട്ടം നിയമസഭാ മണ്ഡലത്തില്‍ ആരാകും ബിജെപി സ്ഥാനാര്‍ത്ഥി എന്ന കാര്യത്തില്‍ ഒടുവില്‍ തീരുമാനമായി. കരുത്തയായ ശോഭ സുരേന്ദ്രന്‍ തന്നെയാണ് കഴക്കൂട്ടത്ത് മത്സരിക്കുക. കഴക്കൂട്ടം ഉള്‍പ്പെടെ നാലു മണ്ഡലങ്ങളില്‍ക്കൂടി ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. കഴക്കൂട്ടത്ത് മുതിര്‍ന്ന നേതാവ് ശോഭാ സുരേന്ദ്രന്‍ തന്നെ മത്സരിക്കും. മാനന്തവാടിയില്‍ മുകുന്ദന്‍ പള്ളിയറയാണ് സ്ഥാനാര്‍ത്ഥി. നേരത്തെ മണിക്കുട്ടന്‍ പണിയനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിരുന്നെങ്കിലും മണിക്കുട്ടന്‍ പിന്‍വാങ്ങുകയായിരുന്നു. കരുനാഗപ്പള്ളിയില്‍ ബിറ്റി സുധീര്‍ സ്ഥാനാര്‍ത്ഥിയാവും. കൊല്ലത്ത് എം സുനില്‍ ആണ് മത്സരിക്കുക.

കഴക്കൂട്ടം, കൊല്ലം, കരുനാഗപ്പള്ളി മണ്ഡലങ്ങളില്‍ ബിജെപി നേരത്തെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിരുന്നില്ല. കഴക്കൂട്ടത്തു സ്ഥാനാര്‍ത്ഥിയാവുമെന്ന് നേതൃത്വത്തില്‍നിന്ന് ഉറപ്പു ലഭിച്ചെന്നും നാളെ പ്രചാരണത്തിന് ഇറങ്ങുമെന്നും ശോഭാ സുരേന്ദ്രന്‍ ഇന്നലെ അറിയിച്ചിരുന്നു. കഴക്കൂട്ടം അടക്കം നാല് മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഇന്ന് ഉണ്ടായേക്കും. ഏറെ ചര്‍ച്ചകള്‍ക്ക് ഒടുവില്‍ കഴക്കൂട്ടം മണ്ഡലത്തില്‍ ശോഭാ സുരേന്ദ്രനെ സ്ഥാനാര്‍ത്ഥിയാക്കുന്നതില്‍ വിജയ സാധ്യത മാത്രമാണ് പരിഗണിച്ചതെന്നും ദേശീയ നേതൃത്വം വ്യക്തമാക്കുന്നു.

ശബരിമല പ്രശ്‌നത്തില്‍ ഊന്നി കഴക്കൂട്ടത്ത് പ്രചാരണ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകാനാണ് തീരുമാനം. ശോഭാ സുരേന്ദ്രന്റെ വരവോടെ ശക്തമായ ത്രികോണ പോരിനാണ് കഴക്കൂട്ടത്ത് കളമൊരുങ്ങുന്നത്. ഇടത് മുന്നണി സ്ഥാനാര്‍ത്ഥിയായ കടകംപള്ളി സുരേന്ദ്രനും യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ എസ്‌എസ് ലാലും ഇതിനകം തന്നെ മണ്ഡലത്തില്‍ സജീവമാണ്. ആദ്യഘട്ട പട്ടികയില്‍ ശോഭാ സുരേന്ദ്രന്റെ പേര് ഇല്ലായിരുന്നു. കഴക്കൂട്ടത്ത് ഒരു അപ്രതീക്ഷിത സ്ഥാനാര്‍ത്ഥി ഉണ്ടാകുമെന്ന ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ അവകാശവാദവും വിലപ്പോയില്ല. ഏറെ ചര്‍ച്ചകള്‍ക്കും ആശയക്കുഴപ്പങ്ങള്‍ക്കും ഒടുവിലാണ് ശോഭാ സുരേന്ദ്രനെ ദേശീയ നേതൃത്വം ഇടപെട്ട് സ്ഥാനാര്‍ത്ഥിയാക്കുന്നത് .

Leave a Reply

Your email address will not be published. Required fields are marked *